
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോട്ടയത്ത് ഇടതുമുന്നണിയുടെ പ്രചാരണ യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക് സെറ്റിൽ നിന്ന് പുക ഉയര്‍ന്നു. വേദിക്ക് താഴെ സദസ്സിൽ സ്ഥാപിച്ചിരുന്ന മൈക് സെറ്റിൽ നിന്നാണ് പുക ഉയര്‍ന്നത്. പുക കണ്ട് സദസ്സിലുണ്ടായിരുന്ന ജനം പരിഭ്രാന്തരായി. എന്നാൽ പ്രശ്നം വേഗത്തിൽ പരിഹരിച്ചു. സംഭവത്തിൽ മുഖ്യമന്ത്രി പ്രകോപിതനായില്ല. പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രി മസാല ബോണ്ട് കേസിലെ അന്വേഷണത്തിൽ ഇഡിയെ വിമര്‍ശിച്ചു.
റിസർവ് ബാങ്ക് അനുമതിയോടെയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലണ്ടനിൽ നിന്ന് മസാല ബോണ്ട് എടുക്കാനായത് കേരളത്തിന്റെ യശസാണ് കാണിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക അച്ചടക്കത്തിന് തെളിവാണിത്. ഇതിലാണ് കിഫ്ബിയെയും അന്നത്തെ ധനമന്ത്രി യെയും കുടുക്കാൻ ശ്രമിക്കുന്നത്. ഇഡി നീക്കത്തെ നിയമപരമായി നേരിടും. എന്താണ് ഈ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടെന്നും അദ്ദേഹം ചോദിച്ചു.
ഇതേ വേദിയിൽ മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയ ശേഷം മൈക്ക് ഒടിഞ്ഞ് വീണിരുന്നു. ഇതേ തുടര്‍ന്നും മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗം തടസപ്പെട്ടു. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തോമസ് ചാഴിക്കാടന്റെ വിജയത്തിനായി തലയോലപ്പറമ്പിൽ സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് ഒടിഞ്ഞ് വീണെങ്കിലും മുഖ്യമന്ത്രി പ്രകോപിതനായില്ല. 5 മിനിട്ടോളം കാത്തുനിന്ന മുഖ്യമന്ത്രി മൈക്ക് നന്നാക്കിയ ശേഷം പ്രസംഗം തുടരുകയായിരുന്നു. ഇതിന് ശേഷമാണ് മൈക് സെറ്റിൽ നിന്ന് പുക ഉയര്‍ന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam