
കൊച്ചി: ചാനൽ ചർച്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പഠിക്കാതെ അവർക്കു ഇഷ്ടം ഉള്ളത് പറയുന്നുവെന്നും എനിക്ക് പുരസ്‌കാരം കിട്ടുമ്പോൾ മാത്രമാണ് പ്രശ്നമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഏകപക്ഷീയമായി ചർച്ച നടത്തുകയാണ്. തനിക്ക് ലഭിച്ച പുരസ്‌കാരം ഗുരുവിനു സമർപ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. ദില്ലിയിൽ നിന്ന് പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി കേരളത്തിലെത്തിയപ്പോഴാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
മലപ്പുറത്ത് ഒരു വർഗീയതയും പറഞ്ഞിട്ടില്ലെന്നും ജാതിയുടെ പേരിൽ നീതി നിഷേധിക്കപ്പെട്ട സമുദായത്തിന് വേണ്ടി ഇനിയും ജാതി പറയുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാജ്യത്തെ പരമോന്നത പത്മപുരസ്കാരങ്ങൾ ഏറ്റുവാങ്ങി മലയാളികൾ. രാഷ്ട്രപതി ഭവനിൽ നടന്ന പത്മപുരസ്കാര വിതരണത്തിന്റെ രണ്ടാം ഘട്ട ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ആർഎസ്എസ് സൈദ്ധാന്തികൻ പി. നാരായണൻ, പ്രമുഖ നിയമജ്ഞൻ ജസ്റ്റിസ് കെ.ടി. തോമസ് എന്നിവർ രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങി. അഞ്ച് മലയാളികളാണ് രണ്ടാം ഘട്ടത്തിൽ പുരസ്കാരം ഏറ്റുവാങ്ങിയത്.
അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ അതുല്യമായ അഭിനയപാടവത്തിനുള്ള ആദരമായാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. സാമൂഹിക നേതാവ്, പൊതുപ്രവർത്തകൻ എന്നീ നിലകളിലും, ശ്രീ നാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ജനറൽ സെക്രട്ടറി, നാരായണ ട്രസ്റ്റുകളുടെ സെക്രട്ടറി എന്നീ നിലകളിലുമുള്ള പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയത്. ഇവർക്ക് പുറമേ, പ്രശസ്ത നൃത്താധ്യാപികയും നർത്തകിയുമായ കലാമണ്ഡലം വിമല മേനോൻ ചടങ്ങിൽ വെച്ച് രാജ്യത്തിന്റെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. ഇതോടെ രണ്ടാം ഘട്ട ചടങ്ങിൽ കേരളത്തിൽ നിന്നുള്ള അഞ്ച് പേരും പുരസ്കാരങ്ങൾ കൈപ്പറ്റി.
മെയ് 25 ന് നടന്ന ഒന്നാം ഘട്ട പത്മ പുരസ്കാര സമർപ്പണ ചടങ്ങിൽ കേരളത്തിൽ നിന്നും രണ്ട് പേർ പത്മശ്രീ ഏറ്റുവാങ്ങിയിരുന്നു. ശാസ്ത്ര മേഖലയിലെ മികച്ച സംഭാവനകൾക്ക് ഡോ. എ. ഇ. മുത്തുനായകവും, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ശ്രീമതി ദേവകിയമ്മയുമാണ് ആദ്യഘട്ടത്തിൽ ആദരമേറ്റുവാങ്ങിയത്. രണ്ട് ഘട്ടങ്ങളിലായി ഏഴ് മലയാളികളെയാണ് രാജ്യം ഇത്തവണ പത്മപുരസ്കാരങ്ങൾ നൽകി ആദരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam