
ആലപ്പുഴ: കണിച്ചുകുളങ്ങരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശൻ ക്രൈംബ്രാഞ്ചിന് നൽകിയ കത്തിലുണ്ടായിരുന്നത് യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ഗുരുതര ആരോപണങ്ങൾ. കേസിൽ കുടുക്കിയാൽ ആത്മഹത്യ ചെയ്യുമെന്നാണ് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് നൽകിയ കത്തിൽ മഹേശൻ പറഞ്ഞിരിക്കുന്നത്. വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുത ഉണ്ട്. മൈക്രോഫിനാൻസ് കേസിൽ തന്നെ കുടുക്കാൻ ശ്രമം നടക്കുകയാണെന്നും കത്തിൽ പറഞ്ഞിരുന്നു.
കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായ കെ കെ മഹേശനെ ഇന്ന് രാവിലെയാണ് യൂണിയൻ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈക്രോ ഫിനാൻസ്, സ്കൂൾ നിയമനം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ മഹേശൻ ഉൾപ്പെട്ടിരുന്നു. മൈക്രോ ഫിനാൻസ് സ്റ്റേറ്റ് കോ-ഓർഡിനേറ്ററായ മഹേശനെ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ വിളിച്ചുവരുത്തി ക്രൈംബ്രാഞ്ച് മൊഴിയെടുത്തിരുന്നു. നിലവിൽ 21 കേസുകൾ മൈക്രോഫിനാൻസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഈ മാസം ഒമ്പതിനാണ് മഹേശൻ ക്രൈംബ്രാഞ്ചിന് കത്ത് നൽകിയത്. 37 ലക്ഷത്തിലധികം രൂപ യൂണിയനിലേക്ക് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നൽകാനുണ്ടെന്ന് കത്തിൽ പറഞ്ഞിട്ടുണ്ട്. ഇതിന്റെ കണക്ക് വെള്ളാപ്പള്ളിക്ക് നൽകിയിട്ടുണ്ട്. ഫെഡറൽ ബാങ്കിൽ നിന്നും വായ്പയെടുത്ത് വരവ് വെച്ച ഈ തുക വെള്ളാപ്പള്ളി തിരിച്ചടക്കേണ്ടതാണ്. ഇത് അടച്ചില്ലെങ്കിൽ തന്റെ കുടുംബം ജപ്തി നേരിടും. കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച യൂണിയൻ നേതാക്കൾക്ക് ജീവൻ സമർപ്പിക്കുന്നെന്നും മഹേശൻ കത്തിൽ പറഞ്ഞിട്ടുണ്ട്.
അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിച്ച് യൂണിയൻ ഭാരവാഹികൾക്കും ഈ മാസം 14ന് മഹേശൻ കത്ത് നൽകിയിരുന്നു. മുപ്പതിലധികം പേജുള്ള കത്താണ് ഇത്. ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ കൂടിയായിരുന്നു മഹേശൻ. നിസ്വാർത്ഥ സേവനം നടത്തിയിട്ടും തനിക്ക് നിരവധി കേസുകൾ ഉണ്ടായി. യൂണിയൻ പ്രവർത്തനങ്ങൾ എല്ലാം കൃത്യമായ കണക്കുകളോട് കൂടിയായിരുന്നു എന്നും കത്തിലുണ്ട്.
Read Also: മൈക്രോഫിനാൻസ് തട്ടിപ്പിൽ പ്രതിയായ എസ്എൻഡിപി നേതാവ് യൂണിയൻ ഓഫീസിൽ മരിച്ച നിലയിൽ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam