
എറണാകുളം: സോഷ്യൽ മീഡിയ താരം റിൻസി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയിൽ. നെടുമ്പാശ്ശേരി എയര്‍പോട്ടിന് സമീപത്തെ എം ജെ റസിഡൻസിയിൽ വച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വിൽക്കാനും റൂം എടുത്ത് കഴിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അതേസമയം റിൻസി മുംതാസിനൊപ്പം മൂന്നുപേരെ കൂടി നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്ത്, നൂറനാട് സ്വദേശി ബിജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉപയോഗിക്കാനായി കൈവശം വച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുക്കുകയായിരുന്നു. 2025 ജൂലൈ മാസത്തിൽ എംഡിഎംഎയുമായി റിൻസി മുംതാസ് പിടിയിലായിരുന്നു. സിനിമാ മേഖലയിൽ അടക്കം ലഹരി എത്തിച്ചു നൽകുന്ന ആളാണ് കോഴിക്കോട് ഫറോക്ക് സ്വദേശിയായ റിൻസി മുംതാസ്.
നേരത്തെയും കൊച്ചിയില്‍ വച്ച് എംഡിഎംഎയുമായി റിന്‍സി മുംതാസിനെ പിടികൂടിയിരുന്നു. അന്ന് ലഹരി എത്തിച്ചത് സിനിമ മേഖലയിലുള്ളവർക്കാണ്. എംഡിഎംഎ വാങ്ങാൻ മാത്രം റിൻസി മുംതാസ് ചെലവിട്ടത് പത്ത് ലക്ഷത്തോളം രൂപയാണ്. ബെംഗളൂരുവിൽ നിന്ന് കൊക്കെയ്നും എത്തിച്ചെന്നാണ് പൊലീസ് പറഞ്ഞത്. ഗൂഗിൾ പേ വഴിയും ക്രിപ്റ്റോ കറൻസി വഴിയും പണമിടപാട് ഇടപാട് നടത്തിയവരിൽ ഏറെയും സിനിമ പ്രവർത്തകരാണെന്നും പൊലീസ് വിശദമാക്കുന്നു.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam