
തിരുവനന്തപുരം: സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തി മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. എന്നാൽ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഇക്കാര്യം അറിയില്ലായിരുന്നു. താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്ക് ഇടനില നിന്നിരുന്നു.
വാർത്താ സമ്മേളനം വിളിച്ചു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിയെന്ന് പറഞ്ഞത് സിപിഎമ്മാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിച്ചു. യുഡിഎഫിൽ നിന്ന് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകളിൽ കോടിയേരിയും പങ്കെടുത്തു. ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനം വിളിച്ചത് ധാരണ പ്രകാരമായിരുന്നു.
സോളാർ സമരത്തിൽ ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെ പറ്റി അറിയില്ലെന്ന് തോമസ് ഐസക് പ്രതികരിച്ചു. കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വായിച്ചുവെന്നും പറഞ്ഞത് ശരിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. തലസ്ഥാനത്ത് വലിയ ജനക്കൂട്ടം ഇത്തരത്തിൽ തടിച്ചുകൂടുന്നത് ഒഴിവാക്കാനായിരുന്നു ശ്രമം. അതിന്റെ ഭാഗമായി ഇരുപക്ഷവും സംസാരിച്ചിരുന്നു. സമരം ഒത്തുതീർക്കാൻ ഒരു നിർദ്ദേശം വന്നു. അതിനോട് സർക്കാർ പോസിറ്റീവായി തന്നെ പ്രതികരിച്ചുവെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam