
കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടി ജി നന്ദകുമാർ. പരാതിക്കാരിയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നെന്നും ടി ജി നന്ദകുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടി ജി നന്ദകുമാർ തന്നെ കാണാന്‍ വന്നപ്പോള്‍ ഇറക്കിവിട്ടിരുന്നു എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയില്‍ പറഞ്ഞത്. ദല്ലാളിനെ നന്നായി അറിയുക യുഡിഎഫിനാണ്. കേരള ഹൗസിൽ ബ്രേക് ഫാസ്റ്റ് കഴിക്കുന്നതിനിടെ ദല്ലാളിനോട് ഇറങ്ങി പോകാൻ പറഞ്ഞ ആളാണ് താൻ. അത് പറയാൻ വിജയന് മടിയില്ലെന്നും ദല്ലാൾ തന്റെ അടുത്ത് വന്നു എന്നത് ആവശ്യത്തിന് വേണ്ടി കെട്ടി ചമച്ച കഥയാണെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.
തന്റെ അടുത്ത് വരാൻ അയാൾക്ക് മാനസിക അവസ്ഥ ഉണ്ടാകില്ല. മറ്റ് പലയിടത്തും പോകും. അത്ര പെട്ടെന്ന് തന്റെ അടുത്ത് വരാനുള്ള മാനസിക നില ദല്ലാളിന് ഉണ്ടാകുമെന്ന് കരുതുന്നില്ല. മറ്റു പലയിടത്തും പോകുമെങ്കിലും സോളാര്‍ കേസില്‍ പരാതി തരുന്നത് അധികാരത്തിൽ വന്ന് മൂന്നാം മാസമാവുമ്പോഴാണ്. കേസില്‍ താൻ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ല. സോളാറിൽ രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam