
ദില്ലി: ഉമ്മൻ ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് പരാതിക്കാരി. ഉമ്മൻ ചാണ്ടിയെ കണ്ട ദിവസമല്ല പൊലീസ് റിപ്പോർട്ടിലുള്ളത്. സെപ്റ്റംബർ 19 നാണ് ഉമ്മൻ ചാണ്ടിയെ താൻ കണ്ടത്, ഓഗസ്റ്റ് 19 ന് അല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സാക്ഷികളെ സ്വാധീനിച്ചുവെന്ന് പരാതിക്കാരി ആരോപിച്ചു. കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകുമെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സോളാർ പീഡന പരാതിയിൽ ഉമ്മൻചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്നാണ് സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടില്‍ പറയുന്നത്. ഏഴ് വർഷം കഴിഞ്ഞതിനാൽ ഫോൺകോൾ വിശദാംശങ്ങൾ ശേഖരിക്കാൻ കഴിയുന്നില്ലെന്നും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ൽ ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. അന്നേ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയെന്ന് സാക്ഷിമൊഴികളില്ലെന്നും ക്രൈംബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ ഉള്‍പ്പെടെയുള്ളവർക്കെതിരെ ആറ് പീഡന കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നാല് വർഷമായി കേസന്വേഷിക്കുന്ന കേരള പൊലീസിനെ ആർക്കെതിരെയും തെളിവ് കണ്ടെത്താനായിട്ടില്ല. സംസ്ഥാന സർക്കാർ കൈമാറിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിബിഐ ഇപ്പോൾ പ്രാഥമിക പരിശോധന നടത്തിവരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam