
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഗ്രേഡ് എസ്‌ഐ അനില്‍ കുമാറിനെയും കുടുംബത്തെയും ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കി സൈനിക ഉദ്യോഗസ്ഥന്‍. പൊലീസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് കാണിച്ച് ഉത്തര്‍പ്രദേശിലെ 194 മീഡിയം റെജിമെന്റില്‍ ഹവീല്‍ദാറായി സേവനമനുഷ്ടിക്കുന്ന മക്കട കൊറ്റിങ്ങല്‍താഴം സ്വദേശി പി.കെ പ്രജിത്ത് ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതി അന്വേഷിക്കാന്‍ ഡിജിപി അന്വേഷണ ഉദ്യോഗസ്ഥന് നിര്‍ദേശം നല്‍കിയതായാണ് ലഭിക്കുന്ന വിവരം.
ഗ്രേഡ് എസ്‌ഐ അനില്‍ കുമാറും കുടുംബവും കാറില്‍ സഞ്ചരിക്കവെ വാഹനം ആക്രമിക്കുകയും മകള്‍ ധരിച്ചിരുന്ന ഒരു പവന്‍റെ സ്വര്‍ണാഭരണം മോഷ്ടിക്കുകയും ചെയ്തുവെന്ന് കാണിച്ചാണ് കേസ് എടുത്തിരുന്നത്. പ്രസ്തുത കേസില്‍ എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ കെആര്‍ രഞ്ജിത്ത് അന്വേഷണം നടത്തി വരികയാണ്. അതേസമയം എസ്‌ഐ പദവി ദുരുപയോഗം ചെയ്താണ് തനിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ പരാതി നല്‍കിയതെന്ന് സൈനിക ഉദ്യോഗസ്ഥന്‍ പറയുന്നു. ചെറുകുളത്ത് വച്ച് അനില്‍ കുമാര്‍ സഞ്ചരിച്ച സ്വകാര്യ വാഹനം ഗതാഗത തടസ്സമുണ്ടാക്കിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. തടസ്സം ഒഴിവാക്കാന്‍ എസ്‌ഐ സഞ്ചരിച്ച വാഹനം പിറകോട്ടെടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് തര്‍ക്കങ്ങള്‍ തുടങ്ങിയതെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam