'കെ സുധാകരന് മേൽ ചിലര്‍ സമ്മര്‍ദം ചെലുത്തിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്'; നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കേന്ദ്ര നേതാക്കള്‍

Published : Mar 20, 2026, 06:55 AM ISTUpdated : Mar 20, 2026, 06:59 AM IST
k sudhakaran

Synopsis

സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍.കെ സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.

ദില്ലി: സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്. കെ സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കെ സുധാകരന് മാത്രമായി ഇളവ് നൽകിയാൽ മറ്റു എംപിമാര്‍ക്കും ഇളവ് നൽകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ അയഞ്ഞത്. കോന്നിയിൽ അടൂര്‍ പ്രകാശ് നിന്നാൽ വിജയിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് സര്‍വേ. എന്നിട്ടും എംപിമാര്‍ക്ക് ഇളവ് നൽകേണ്ടെന്ന നിലപാടിൽ അടൂര്‍ പ്രകാശിന് നേതൃത്വം സീറ്റ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കെ സുധാകരന് സീറ്റ് നൽകാനാകില്ലെന്ന കാര്യവും നേതൃത്വം അറിയിക്കുകയായിരുന്നു.

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വഴങ്ങി ഇന്ന് പുലര്‍ച്ചെ നാട്ടിൽ തിരിച്ചെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന കടുത്ത നിലപാടിൽ നിന്ന് പിന്മാറിയ അദ്ദേഹം, പാർട്ടിയെ അധികാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കി. പുലർച്ചെ മട്ടന്നൂർ വിമാനത്താവളത്തിൽ എത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് ഉറക്കമൊഴിച്ച് കാത്തുനിന്നത്.

എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന രാഹുൽ ഗാന്ധിയുടെയും മല്ലികാർജ്ജുൻ ഖർഗെയുടെയും കർശന നിലപാടിന് മുന്നിലാണ് സുധാകരന് വഴങ്ങേണ്ടി വന്നത്. ഡൽഹിയിൽ തങ്ങി സമ്മർദ്ദം ചെലുത്തിയെങ്കിലും ഒരു വിട്ടുവീഴ്ചയ്ക്കും നേതൃത്വം തയ്യാറായില്ല. വിഡി സതീശൻ ഉൾപ്പെടെയുള്ള സംസ്ഥാന നേതാക്കളുടെ നിലപാടും സുധാകരന് തിരിച്ചടിയായി. എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ സുധാകരനെ വിളിച്ച് പാർട്ടി പ്രതിസന്ധിയിലാക്കരുതെന്ന് അഭ്യർത്ഥിച്ചിരുന്നു. സ്വതന്ത്രനായി മത്സരിച്ചാൽ എംപി സ്ഥാനം നഷ്ടപ്പെടുമെന്ന തിരിച്ചറിവും അദ്ദേഹത്തെ പിന്തിരിപ്പിച്ചു.

അതേസമയം, 37 മണ്ഡലങ്ങളിലെ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് പട്ടിക പൂർത്തിയായി. സുധാകരൻ വാശിപിടിച്ച കണ്ണൂർ സീറ്റിൽ ടി.ഒ. മോഹനനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. കോന്നിയിൽ അടൂർ പ്രകാശിന് പകരം സതീഷ് കൊച്ചുപറമ്പിൽ മത്സരിക്കും. കൊച്ചിയിൽ ദീപ്തി മേരി വർഗ്ഗീസിനെ മാറ്റി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നൽകി. ലൈംഗിക പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളിയെ പെരുമ്പാവൂരിൽ നിന്ന് മാറ്റി പകരം മനോജ് മൂത്തേടനെ നിശ്ചയിച്ചു. മൂന്ന് മണ്ഡലങ്ങളിൽ സിപിഎം വിട്ടുപോകുന്ന പ്രമുഖ വിമതരെ പിന്തുണയ്ക്കാൻ യുഡിഎഫ് തീരുമാനിച്ചു. തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ, അമ്പലപ്പുഴയിൽ ജി. സുധാകരൻ, ഒറ്റപ്പാലത്ത് പി.കെ. ശശി എന്നിവർക്ക് യുഡിഎഫ് പിന്തുണ നൽകും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു
ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക ഉടൻ; ഇനി പ്രഖ്യാപിക്കാനുള്ളത് പത്തോളം മണ്ഡലങ്ങളിൽ