
തിരുവനന്തപുരം: ബിജെപിയുടെ മൂന്നാം സ്ഥാനാർത്ഥി പട്ടിക വൈകാതെ പ്രഖ്യാപിക്കും. പത്തോളം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതുവരെ 86 മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥികളെ രണ്ട് ഘട്ടമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരം , മാവേലിക്കര അടക്കം മണ്ഡലങ്ങളിലാണ് ഇനി സ്ഥാനാർത്ഥികൾ ആരെന്ന് അറിയേണ്ടത്. കഴിഞ്ഞ ദിവസമാണ് ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ മത്സരിക്കും. കൊടുങ്ങല്ലൂരിൽ സീറ്റ് ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കിയ ബി. ഗോപാലകൃഷ്ണന് ഗുരുവായൂരിൽ സീറ്റ് നൽകി. സിപിഐ വിട്ട എംഎൽഎ സിസി മുകുന്ദന് നാട്ടികയിൽ തന്നെ ബിജെപി സ്ഥാനാർത്ഥിയാക്കി. ബിഗ്ബോസ് താരം റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ സ്ഥാനാർത്ഥിയായി. ധർമ്മടത്ത് പിണറായിക്കെതിരെ കെ രഞ്ജിത്തും മത്സരിക്കും. ഇതടക്കം 39 പേരുടെ പട്ടികയാണ് കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചത്. ഇതോടെ 86 സീറ്റുകളിൽ ബിജെപി സ്ഥാനാർത്ഥികളായി.
അതേസമയം, തിരുവനന്തപുരം സീറ്റിലെ ഇടത് സ്ഥാനാർത്ഥിയെ ഇന്ന് നിശ്ചയിക്കും. പൊതുസ്വാതന്ത്രനെ തീരുമാനിക്കാൻ സിപിഎം ജനാധിപത്യ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നു.തീരുമാനം വൈകരുതെന്നു സിപിഎം ജില്ലാ നേതൃത്വം ആന്റണി രാജു ഉൾപ്പെടെയുള്ളവരെ അറിയിച്ചു. മുൻ മന്ത്രി വി.സുരേന്ദ്രൻ പിള്ള ആര്‍ജെഡി വിട്ട് മത്സരിക്കാൻ തയ്യാറായി വന്നെങ്കിലും ഇടത് സ്വാതന്ത്രനാകാൻ ഇടയില്ല. മണ്ഡലത്തിൽ ബിജെപിക്കും സ്ഥാനാർഥി ആയിട്ടില്ല. യുഡിഎഫിനായി സിഎംപിയുടെ സിപി ജോണ്‍ ആണ് തിരുവനന്തപുരം സെന്‍ട്രലിൽ മത്സരിക്കുന്നത്.
ഇതിനിടെ, കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ അതൃപ്തിയിലായ എൽദോസ് കുന്നാപ്പള്ളി മത്സരിക്കുന്നതിൽ ഇന്ന് തീരുമാനം എടുത്തേക്കും. താൻ ഒരു പാർട്ടി വിധേയനാണെന്നും പ്രവർത്തകരുമായി ആലോചിച്ചു തീരുമാനം എടുക്കും എന്നുമാണ് ഇന്നലെ രാത്രിഎൽദോസ് മാധ്യമങ്ങളോട് അറിയിച്ചത്. പെരുമ്പാവൂരിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ച മനോജ് മൂത്തേടൻ ഇന്നലെ അനുനായ നീക്കവുമായി എൽദോസ് കുന്നപ്പള്ളിയെ കാണാൻ ശ്രമിച്ചെങ്കിലും എൽദോസ് മുഖം തിരിച്ചിരുന്നു. കടുത്ത നീക്കങ്ങളിലേക്ക് എൽദോസ് കടക്കില്ലെന്ന വിശ്വാസത്തിലാണ് മുതിർന്ന നേതാക്കൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam