
പത്തനംതിട്ട: അമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വസ്തുവകകൾ തട്ടിയെടുക്കാൻ ശ്രമിച്ച മകനെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ വില്ലേജിലെ ചെറുകുന്നിലാണ് നടുക്കുന്ന സംഭവമുണ്ടായത്. ലിസി ഭവനിൽ കെ എ എബ്രഹാമിന്‍റെ ഭാര്യയായ ലിസിക്ക് നേരെയാണ് മകൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇവരുടെ രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയുമാണ് വീട്ടിലെത്തി അതിക്രമം കാണിച്ചത്. ഇവരുടെ മക്കളുടെ പേരിൽ അമ്മയുടെ പേരിലുള്ള വീടും സ്വത്തും എഴുതിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടിായിരുന്നു അതിക്രമമമെന്നാണ് ലിസിയുടെ പരാതിയിൽ പറയുന്നത്. തലയ്ക്കു നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ലിസി പൊലീസിനോട് വ്യക്തമാക്കിയത്. ഈ സമയത്ത് ഇളയ മകൻ ഐറിൻ പൊലീസിനെ വിളിച്ചതാണ് രക്ഷയായത്. ഉടൻ തന്നെ വീട്ടിലെത്തി ജോറിനെ അറസ്റ്റ് ചെയ്യുകയും പിന്നീട് തോക്ക് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി.
അടൂർ പള്ളിക്കൽ വില്ലേജിൽ ആനയടി പി ഓയിൽ ചെറുകുന്ന് എന്ന സ്ഥലത്ത് ലിസി ഭവനിൽ കെ എ എബ്രഹാം ഭാര്യ, 65 വയസ്സുള്ള ലിസിക്കാണ് മകന്‍റെയും മരുമകളുടെയും അതിക്രമം നേരിടേണ്ടിവന്നത്. ഇവർ തോക്കുമായി വീട്ടിൽ എത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്ത് ഗൾഫിലും അമേരിക്കയിലും ജോലി ചെയ്തു വരികയായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവർക്ക് മൂന്ന് ആൺമക്കളാണ്. മൂത്ത മകൻ സന്തോഷും കുടുംബവും ഗോവയിലും രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയും, മൂന്നാമത്തെ മകനായ ഐറിനും ഭാര്യ രാജിയും ഇടുക്കിയിലുമാണ് താമസിക്കുന്നത്.
രണ്ടാമത്തെ മകനായ ജോറിനും ഭാര്യ ഷൈനിയുമാണ് ലിസിയുടെ വീട്ടിലെത്തി അതിക്രമം കാണിച്ചത്. ആ സമയത്ത് ഇളയ മകനായ ഐറിനും ഭാര്യയും അവരുടെ മകനും വീട്ടിൽ ഉണ്ടായിരുന്നു. അവർ മറ്റൊരു മുറിയിലായിരുന്നു. പരാതിക്കാരിയുടെ റൂമിലെത്തിയ ജോറിനും ഭാര്യ ഷൈനിയും അവരുടെ മക്കളുടെ പേരിൽ വീടും സ്വത്തും എഴുതിക്കൊടുക്കണം എന്ന് പറഞ്ഞു തലയ്ക്കു നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. ഭയന്നുപോയ ലിസി വസ്തുവക എഴുതിക്കൊടുക്കാം എന്ന് പറഞ്ഞതോടെ ഇവർ അടുക്കള ഭാഗത്തേക്ക് തോക്കുമായി പോയി. ഈ സമയത്ത് ഇളയ മകൻ ഐറിൻ പൊലീസിനെ വിളിച്ചത് അനുസരിച്ച് പൊലീസ് എത്തി. ജെറിനെ പൊലീസ് കൊണ്ടുപോയെങ്കിലും തോക്കുകൾ കിട്ടിയിരുന്നില്ല. തുടർന്ന് ലിസിയുടെ മൊഴി പ്രകാരം അടൂർ പൊലീസ് സബ് ഇൻസ്പെക്ടർ സുനിൽകുമാർ ഡി മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ തോക്കുകൾ കണ്ടെത്തുകയായിരുന്നു. ജോറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ച് വരുന്നതായി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam