
മുവാറ്റുപുഴ: മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി മരിച്ചത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജോജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വിവരമറിയിച്ചു. തുടർന്ന് സ്‌ഥലത്തെത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ് സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്തം കട്ട പിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു.
തിങ്കളാഴ്ച രാവിലെ മക്കളായ സിജോയെയും ജോജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്ത്, വിശദമായ ചോദ്യം ചെയ്യുന്നതിനിടെയാണ് ജോജോ കുറ്റം സമ്മതിച്ചത്. തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.
വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി. വലിയ പ്രതിഷേധമാണ് പ്രതിക്കെതിരെ നാട്ടുകാർ ഉയർത്തിയത്. അമ്മ ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു കൊലപാതകം എന്ന് തന്നെയാണ് ജോജോ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. കൗസല്യയുടെ മൃതദേഹം ചൊവ്വാഴ്ച പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
Also Read:- റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam