
തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ച് പുറത്തിറങ്ങിയവരെ കൊണ്ട് കണ്ണൂർ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നേരിട്ട് അന്വേഷിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ നടപടി. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാൻ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാൻ അധികാരമില്ലെന്ന് ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു. എസ് പിയുടെ നിർദ്ദേശാനുസരണം ഏത്തമിട്ടവർ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് ഡിജിപി അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവർത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പൊലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കണ്ണൂർ എസ്പിയെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥൻ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. നിയമം കർശനമായി നടപ്പിലാക്കണം. എന്നാൽ, ശിക്ഷ പൊലീസ് തന്നെ നടപ്പിലാക്കുന്നത് പൊലീസ് ആക്റ്റിന്റെ ലംഘനമാണ്. ശിക്ഷ വിധിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. വീട്ടിൽ സുരക്ഷിതരായിരിക്കണമെന്ന സർക്കാർ നിർദ്ദേശം കൃത്യമായി അനുസരിക്കണമെന്ന് കമ്മീഷൻ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു.
Read Also: ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ; മൂന്ന് പേരെ ഏത്തമിടീച്ച് യതീഷ് ചന്ദ്ര...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam