
തിരുവനന്തപുരം: അപകടത്തിൽ അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട പ്രിയ സുഹൃത്ത് ഗോകുലിൻ്റെ അതിജീവനത്തെ കുറിച്ച് വൈകാരികമായ കുറിപ്പ് പങ്കുവച്ച് സ്പീക്കർ എഎൻ ഷംസീർ. എസ്എഫ്ഐ നേതാവായിരുന്ന കാലം മുതൽ അടുത്ത സുഹൃത്തായ ഗോകുലിനെ കുറിച്ചാണ് കുറിപ്പ്. വീൽചെയറിൽ ഇരിക്കുന്ന ഗോകുലിനെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് എടുത്ത ഫോട്ടോയും ഫെയ്സ്ബുക്കിൽ സ്പീക്കർ പങ്കുവച്ചു.
മനക്കരുത്തിന്റെയും ഇച്ഛാശക്തിയുടെയും അടയാളമാണ് പ്രിയപ്പെട്ട ഗോകുൽ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനകാലം മുതൽ സ്വന്തം സഹോദരനെപ്പോലെ എനിക്കൊപ്പമുള്ള സഖാവ്. ഇന്നും ഒരു ഫോൺ വിളിക്കപ്പുറം "ഷംസീർ സഖാവേ..." എന്ന സ്നേഹവിളിയുമായി ഹൃദയത്തോട് ചേർന്നുനിൽക്കുന്ന പ്രിയപ്പെട്ടവൻ.
2006-ലാണ് ഒരു അപകടത്തിന്റെ രൂപത്തിൽ ഗോകുലിന്റെ ജീവിതം മാറിമറിയുന്നതും അരയ്ക്ക് താഴേക്ക് ചലനശേഷി നഷ്ടപ്പെടുന്നതും. ആ അപകടവാർത്തയറിഞ്ഞ്, അതിന്റെ വ്യാപ്തി പോലും തിരിച്ചറിയുന്നതിന് മുൻപേ സഖാവ് പി. ബിജുവിനൊപ്പം ഗോകുലിനെ കാണാൻ ആശുപത്രിയിൽ എത്തിയത് ഇന്നും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ബിജുവിനും അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു ഗോകുൽ.
നാലോ അഞ്ചോ വർഷം മാത്രം ആയുസ്സ് ബാക്കിയുണ്ടാകുമെന്ന് അന്ന് ഡോക്ടർമാർ വിധിയെഴുതിയ ഒരാളാണ്, ഇന്ന് എന്റെ മാറോട് ചേർന്ന് നിന്ന് ഇത്രയേറെ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടായ ആ വലിയ വീഴ്ചയിൽ തളർന്നുപോകാതെ, അസാമാന്യമായ മനക്കരുത്തുകൊണ്ടും ഇച്ഛാശക്തികൊണ്ടും ഉയർത്തെഴുന്നേറ്റവനാണ് അവൻ.
പ്രതിസന്ധികളോട് പടപൊരുതി 2012-ൽ ഗോകുൽ തന്റെ എൽ.എൽ.ബി പഠനം പൂർത്തിയാക്കി. ഇതിനിടയിൽ 2009 ഇൽ, തന്നെപ്പോലെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ ചേർത്തുപിടിക്കാൻ 'Can Walk' എന്ന സംഘടന രൂപീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് 'SP Adarsh Foundation' മായി ചേർന്ന് ഒരു റീഹാബിലിറ്റേഷൻ - ഫിസിയോതെറാപ്പി യൂണിറ്റ് ഗോകുൽ നടത്തിവരുന്നു. ഏറെ അഭിമാനത്തോടെ പറയട്ടെ, കഴിഞ്ഞ മാസം ഈ സംഘടനയിലെ 10 പേർ മോട്ടോറൈസ്ഡ് വീൽചെയറുകൾ ഉപയോഗിച്ച് തിരുവനന്തപുരം നഗരത്തിൽ Zomato ഡെലിവറി പാർട്ണർമാരായി ജോലി ചെയ്യുന്നുണ്ട്. കൂടെയുള്ളവർക്ക് ഇത്രമേൽ ആത്മവിശ്വാസം പകരാൻ ഗോകുലിനും 'Can Walk' സൊസൈറ്റിക്കും സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല.
2017 ഇൽ വിവാഹിതനായ ഗോകുൽ ഇന്ന് ഇരട്ട ആൺകുട്ടികളുടെ അച്ഛനാണ്. ഭാര്യ മീനു മാർ ഇവാനിയോസ് കോളേജിൽ ബോട്ടണി വിഭാഗം ഗസ്റ്റ് ലക്ചററായി ജോലി ചെയ്യുന്നു.
ഇക്കഴിഞ്ഞ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിനിടെയാണ് പ്രിയപ്പെട്ടവനെ വീണ്ടും കണ്ടത്. ഏറെ സന്തോഷത്തോടെ അവനെ വാരിപ്പുണർന്ന് സ്വീകരിച്ചു. ഈ നിമിഷത്തിൽ സഖാവ് പി. ബിജു കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചുപോയി. കാരണം, ഗോകുലിനെ എന്നെക്കാളേറെ സ്നേഹിച്ചിരുന്നത് ബിജുവായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam