
തിരുവനന്തപുരം: കിളിമാനൂരിൽ ഥാർ ജീപ്പ് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു. കിളിമാനൂർ കുന്നുമ്മേൽ സ്വദേശി രജിത്ത് (39) ആണ് മരിച്ചത്. ബൈക്കിൽ രജിത്തിനൊപ്പം സഞ്ചരിച്ചിരുന്ന ഭാര്യ അംബിക ഇക്കഴിഞ്ഞ 7ന് മരിച്ചിരുന്നു. ഈ മാസം 3ന് കിളിമാനൂർ പാപ്പാലയിൽ വച്ചായിരുന്നു അപകടം. രജിത്തും ഭാര്യയും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ ഥാർ ജീപ്പ് ഇടിയ്ക്കുകയായിരുന്നു. രജിത്തിന്‍റെ മൃതശരീരവുമായി നാട്ടുകാർ കിളിമാനൂരിൽ എംസി റോഡ് ഉപരോധിച്ചു.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ രജിത്തിന്‍റെ ഭാര്യയുടെ തലയിലൂടെ ഥാർ ജീപ്പ് കയറിയിറങ്ങി.ശേഷം കുടുങ്ങിയ ബൈക്കുമായി ജീപ്പ് 400 മീറ്ററോളം അപകടകരമായി ഓടിച്ച് തെരുവ് വിളക്കിന്‍റെ പോസ്റ്റിൽ ഇടിച്ചു. ഇടിച്ചതിന് ശേഷം നിർത്താതെ പോയ ഥാർ ജീപ്പ് 5 കിലോമീറ്റർ അകലെയുള്ള സ്ഥലത്ത് വച്ച് നാട്ടുകാർ തടയുകയായിരുന്നു. ഈ വാഹനത്തിൽ നിന്നും മദ്യ ലഹരിയിലായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
ഇയാളെ പിന്നീട് പൊലീസ് ജാമ്യത്തിൽ വിട്ടു. വാഹനത്തിൽ നിന്നും രണ്ട് ഉന്നതരുടെ ഐഡി കാർഡുകളും കണ്ടെത്തിയിരുന്നു. ഉന്നതരെ സംരക്ഷിക്കാൻ കിളിമാനൂർ പൊലീസ് ശ്രമിച്ചുവെന്ന് മരിക്കുന്നതിന് മുമ്പ് രജിത്ത് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ നാളിതുവരേയും ഒരാളെപ്പോലും കിളിമാനൂർ പൊലീസ് പിടികൂടിയിട്ടില്ല. രജിത്തിന്‍റെ ഭാര്യ അംബികയുടെ മരണത്തിന് ശേഷം സമ്മർദ്ദങ്ങളെ തുടർന്നാണ് പൊലീസ് നരഹത്യയ്ക്കുള്ള വകുപ്പ് ചേർത്തത്. ഇന്നലെ രാത്രി പൊലീസ് പിടിച്ച പ്രതിയുടെ ഥാർ വാഹനം രാത്രിയിൽ ആരോ കത്തിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam