
തിരുവനന്തപുരം:സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്രമങ്ങൾക്ക് ഇന്ന് മുതൽ തുടക്കം. എസ്ഐആറിന്‍റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ ബിഎൽഒ മാർ വീടുകളിലെത്തും. വോട്ടർ പട്ടികയിൽ പേര് ഉറപ്പിച്ചശേഷം ഫോമുകൾ കൈമാറും. വോട്ടർപട്ടികയിലുള്ളവർക്ക് വോട്ട് ഉറപ്പാക്കുന്ന നടപടിക്കാണ് തുടക്കമാകുന്നത്. ഒരു മാസത്തോളം നീളുന്ന നടപടിക്കാണ് തുടക്കമാകുന്നത്. പോർട്ടലിൽ പേരുള്ള വിവിഐപി മാരുടെ വീടുകളിൽ കളക്ടർമാർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെത്തും. എസ്ഐആറിനെ സിപിഎമ്മും കോൺഗ്രസും എതിർക്കുമ്പോഴാണ് കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്.
ഡിഎംകെ പ്രതിഷേധത്തിനിടെ തമിഴ്നാട്ടിൽ എസ്ഐആര്‍ നടപടികൾക്ക് ഇന്ന് തുടക്കം. ബിഎൽഒമാർ രാവിലെ വീടുകളിൽ എത്തിതുടങ്ങുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. രാവിലെ 10 മുതൽ വിവിധ ഇടങ്ങളിൽ പരിശീലന പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലെ എസ്ഐആര്‍ നടപടികൾക്കുള്ള വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 20 വർഷത്തിന് ശേഷമാണു തമിഴ്നാട്ടിൽ തീവ്ര വോട്ടർ പട്ടിക പരിഷകരണം നടപ്പാക്കുന്നതെന്നും യോഗ്യരായ ഒരാളെയും ഒഴിവാക്കില്ലെന്നും ഇന്നലെ മദ്രാസ് ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.