
തിരുവനന്തപുരം: ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി ലോകം. ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകളിലാണ് വിശ്വാസികൾ. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിലും സഭാ ആസ്ഥാനത്തും ക്രിസ്മസ് പാതിര കുർബ്ബാനക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്ക ബാവ എറണാകുളം ആരക്കുന്നം സെന്റ് ജോർജ്ജ് വലിയ പള്ളിയിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. അതേസമയം, ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിലും നിയന്ത്രണങ്ങളിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ വർഷം കേക്കുമായി ക്രിസ്ത്യാനികളുടെ വീട്ടിൽ പോയവരാണ് ഇപ്പോൾ അക്രമം അഴിച്ചു വിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.
സിറോ മലബാർ സഭാ ആസ്ഥാനമായ കൊച്ചി സെന്‍റ് മൗണ്ടിൽ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ രാത്രി 11.30 മുതൽ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകും. ക്രിസ്മസിനോട് ദിനത്തോടനുബന്ധിച്ച് തലസ്ഥാനത്തെ വിവിധ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന ശുശ്രൂഷകൾ പുരോഗമിക്കുകയാണ്. പട്ടം സെന്റ് മേരിസ് കത്തീഡ്രലിൽ, കർദിനാൾ കാതോലിക്ക ബാവ ക്രിസ്മസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. പാളയം സെന്റ് ജോസഫ് മെട്രോ പൊളിറ്റൻ കത്തിഡ്രലിൽ രാത്രി 11.30 ന് നടക്കുന്ന ക്രിസ്മസ് ദിന ശുശ്രൂഷകൾക്ക് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും നേതൃത്വം നൽകും.
ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിലാണ് സംഘപരിവാറിനെതിരെ മുഖ്യമന്ത്രി രൂക്ഷവിമർശനം നടത്തിയത്. ക്രിസ്മസ് ആഘോഷങ്ങളെ പോലും കടന്നാക്രമിക്കുകയാണ്. ഇത് നമ്മെ അസ്വസ്ഥരാക്കുന്നുണ്ട്. എല്ലാറ്റിനും പിന്നിൽ സംഘ പരിവാർ ശക്തികളാണ്. യുപി സർക്കാർ ക്രിസ്മസ് അവധി റദ്ദാക്കി. ഇതിൽ നിന്ന് കേരളം വിട്ട് നിൽക്കുമെന്നായിരുന്നു ബോധ്യം. ആ ബോധ്യം ഇല്ലാതാക്കി. തപാൽ ഓഫീസിൽ ഗണഗീതം പാടണമെന്ന് ബിഎംഎല് ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് കാരൾ സംഘത്തെ ആക്രമിച്ചു. അതിനെ ബിജെപി ന്യായീകരിച്ചു. കരോൾ സംഘം മദ്യപ സംഘം എന്ന് വരെ പറഞ്ഞു. മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബൽ പൂരിൽ സംഘര്‍ഷമുണ്ടാക്കിയത്. ദില്ലിയിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡീഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വിൽക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശിൽ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതിയുണ്ട്. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാൻ ശ്രമിച്ചു. കേരളത്തിൽ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട് വാളയാറിൽ നടന്ന ആൾക്കൂട്ട കൊല ഹീനമാണെന്നും അതിന് പിന്നിലുള്ളവരെ പുറത്തു കൊണ്ട് വന്നെന്നും പിണറായി വിജയൻ പറഞ്ഞു. അപര വിദ്വേഷത്തിന്റ ആശയത്തിൽ ആകൃഷ്ടരായവർ ആണ് പിന്നിൽ. യുപി മോഡൽ അക്രമം പറിച്ചു നടാൻ ആണ് ശ്രമം നടന്നത്. ബംഗ്ലാദേശി കുടിയേറ്റക്കാരൻ എന്ന് ചാപ്പ കുത്തി. ഇത്തരം ചാപ്പ കുത്തൽ കേരളം അനുവദിക്കില്ല. കൊല്ലപ്പെട്ട രാംനാരായണന്‍റെ കുടുംബത്തിന് 30 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam