കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വൻ വിവാദം സൃഷ്ടിച്ച സ്പ്രിങ്ക്ളർ കരാറിന്റെ വിവരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്. എല്ലാം തീരുമാനിച്ചത് മുൻ ഐടി വകുപ്പ് സെക്രട്ടറി എം ശിവശങ്കറാണ്. മാധവൻ നായർ കമ്മിറ്റി റിപ്പോർട്ടിൽ എം ശിവശങ്കറിനെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് ഉള്ളത്.
കൊവിഡിന്റെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള പിആർ കമ്പനിക്ക് മറിച്ചു നൽകുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. മലയാളി സ്ഥാപിച്ച കമ്പനി ഒരു വിവരവും ചോർത്തുന്നില്ലെന്നും സ്പ്രിങ്ക്ളർ കമ്പനി സൗജന്യമായാണ് ഡാറ്റാബേസ് തയാറാക്കി നൽകുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞ സംഭവത്തിലാണ് പിന്നീട് മാധവൻ നായർ കമ്മിറ്റിയെ വച്ച് സർക്കാർ അന്വേഷണം നടത്തിയത്.
കൊവിഡ് വൻതോതിൽ ഉയരുമെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റബേസ് തയ്യാറാക്കുന്നതിനായി വിദേശത്ത് നിന്നുള്ള മലയാളിയുടെ കമ്പനിയുടെ സഹായം തേടിയത്. എന്നാൽ കരാർ നിബന്ധനകൾക്ക് മേൽ ഒരു തരത്തിലുള്ള ചർച്ചയും നടത്തിയിരുന്നില്ല, നിബന്ധനകൾ തെറ്റിച്ചാൽ ന്യൂയോർക്കിലെ കോടതിയിൽ കേസ് നടത്തേണ്ടി വന്നേനെ, കരാർ സംബന്ധിച്ച യാതൊരു കാര്യങ്ങളും സംസ്ഥാന ആരോഗ്യവകുപ്പിനെയോ നിയമ വകുപ്പിനെയോ ചീഫ് സെക്രട്ടറിയെയോ പോലും അറിയിച്ചില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.