സ്പ്രിംക്ലര്‍ വിവാദം: സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

By Web TeamFirst Published Apr 22, 2020, 11:35 PM IST
Highlights

സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു
 

തിരുവനന്തപുരം: സ്പ്രിംക്ലര്‍ കരാറില്‍ നിലപാട്  വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അതീവ പ്രാധാന്യമുള്ള രണ്ട് വ്യക്തിഗത വിവരങ്ങള്‍ സ്പ്രിംക്‌ളര്‍ ശേഖരിക്കുന്നുണ്ടെങ്കിലും വിവര ചോര്‍ച്ച ഉണ്ടാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നാണ് സൂചന. 

സ്പ്രിംക്ലര്‍ കമ്പനിക്ക് കരാര്‍ അനുസരിച്ച് നല്‍കുന്ന ആരോഗ്യ സംബന്ധമായ രേഖകള്‍ ചോരില്ലെന്ന് ഉറപ്പുണ്ടോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായിസംസ്ഥാന സര്‍ക്കാരുണ്ടാക്കിയ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള പൊതു താല്‍പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം ഉന്നയിച്ചത്.  

സംസ്ഥാനത്തിന് സ്വന്തമായൊരു ഐടി വിഭാഗം ഉണ്ടായിരിക്കെ എന്തിനാണ് മൂന്നാമതൊരു കമ്പനിയെ ഏല്‍പിച്ചതെന്നും കോടതി ചോദിച്ചിരുന്നു. അടിയന്തര ഘട്ടത്തില്‍ അടിയന്തരമായി എടുത്ത തീരുമാനമാണ് കരാറെന്നും വ്യക്തിഗത വിവരങ്ങള്‍ ചോരില്ലെന്നുമാണ് സര്‍ക്കാര്‍ നേരത്തേ കോടതിയില്‍ പറഞ്ഞത്. വിവാദത്തില്‍ മറുപടി ആവശ്യപ്പെട്ട് സ്പ്രിംക്ലറിന് മെയില്‍ അയക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ചടങ്ങളും നിയമങ്ങളും പാലിച്ച് തന്നെയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. സര്‍ക്കാര്‍ മേഖലയില്‍  വിവര ശേഖരണത്തിന് നിരവധി ഐടി കമ്പനികളുണ്ടെങ്കിലും മാസ് ഡാറ്റ കൈകാര്യം ചെയ്യാന്‍ ഇന്ത്യയില്‍ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംക്‌ളറിന്റെ തെരഞ്ഞെടുപ്പ് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. 

click me!