വ്യക്തികളുടെ വിവരങ്ങൾക്കിപ്പോൾ വൻ വിലയുണ്ട്. ഡാറ്റ ശേഖരണത്തിനായി ആഗോളതലത്തിൽ നടക്കുന്നത് വലിയ മത്സരമാണ്
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാനായി സ്പ്രിംഗ്ളറും സർക്കാറും തമ്മിലുണ്ടാക്കിയ കരാർ സ്വകാര്യതയെ കുറിച്ചുള്ള കോടതി ഉത്തരവുകളുടേയും ചട്ടങ്ങളുടേയും ലംഘനം കൂടിയാണ്. പൗരൻറെ ആരോഗ്യവിവരങ്ങൾ ശേഖരിക്കാൻ ആവശ്യമായ ഐസിഎംആറിൻറെ അനുമതി നേടിയെടുത്തോ എന്ന് സർക്കാറോ കമ്പനിയോ വ്യക്തമാക്കുന്നുമില്ല.
വ്യക്തികളുടെ വിവരങ്ങൾക്കിപ്പോൾ വൻ വിലയുണ്ട്. ഡാറ്റ ശേഖരണത്തിനായി ആഗോളതലത്തിൽ നടക്കുന്നത് വലിയ മത്സരമാണ്. നിലവിൽ കൊവിഡ് നീരീക്ഷണത്തിലുള്ള ലക്ഷക്കണക്കിന് ആളുകളുടേ വിവരങ്ങൾ സ്പ്രിംഗ്ളറിൻറെ സൈറ്റിലേക്കും സർവ്വറിലേക്കുമാണ് പോകുന്നത്. ആരോഗ്യപ്രവർത്തകരുടെ വിവരങ്ങളും ഇതിലേക്കാണ് പോകുന്നത്.
വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും ലോകത്ത് തന്നെ കോവിഡ് പ്രതിരോധത്തിൽ മാതൃകയായ കേരളത്തിൻറെ ഡാറ്റ അമൂല്യമാണ്. ഇവിടെ വിവര കൈമാറ്റം പൗരന്മാരുടെ അനുമതിയില്ലാതെയാണ്. 2017ലെ ജസ്റ്റിസ് പുട്ടുസ്വാമിയും കേന്ദ്ര സർക്കാരും തമ്മിലുള്ള കേസിൽ സുപ്രീം കോടതി സ്വകാര്യത മൗലികവകാശമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റാർക്കെങ്കിലും വിശകലനം ചെയ്യുന്നതിനുള്ള അനുമതി നിരീക്ഷണത്തിലുള്ളവരിൽ നിന്നും വാങ്ങുന്നില്ല.
നിലവിലെ നിയമപ്രകാരം ഒരു വ്യക്തിയുടെ ഏറ്റവും പ്രധാനമായ ആരോഗ്യവിവരങ്ങൾ കൈമാറ്റം ചെയ്യണമെങ്കിൽ ഐസിഎംആറിൻറ അനുമതി വേണം. സർക്കാറോ സ്പ്രിംഗ്ളറോ അത്തരമൊരു അനുമതി നേടിയതായി പറയുന്നില്ല. സർക്കാർ പുറത്തിറക്കിയ പകർച്ചവ്യാധി ഓർഡിനൻസിൽ അത്യാവശ്യഘട്ടങ്ങളിൽ സർക്കാറിന് അടിയന്തിര നടപടി എടുക്കാമെന്ന് പറയുന്നുണ്ട്. അപ്പോഴും ഡാറ്റാ ശേഖരിക്കലും അതിന്റെ വിനിമയവും പറയുന്നില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam