'കളങ്കിതനായ വ്യക്തിയെ ആലപ്പുഴ കളക്ടറായി നിയമിച്ചത് അംഗീകരിക്കാനാവില്ല': ശ്രീറാം വെങ്കിട്ടരാമനെതിരെ കോണ്‍ഗ്രസ്

By Web TeamFirst Published Jul 24, 2022, 10:29 AM IST
Highlights

അദ്ദേഹം ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്. എന്ത് താല്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണെങ്കിലും പിൻവലിക്കണം.

തിരുവനന്തപുരം; മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ വ്യക്തമാക്കി.അദ്ദേഹം ചെയ്ത കാര്യങ്ങൾ ജനമനസുകളിൽ നീറിനിൽക്കുന്നുണ്ട്.ഈ നിയമനം എന്ത് താല്പര്യത്തിന്‍റെ അടിസ്ഥാനത്തിൽ ആണെങ്കിലും പിൻവലിക്കണം.സമരത്തിലേക്ക് പോകണമോ എന്ന് പാർട്ടി തലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഷുക്കൂർ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

 

'ശ്രീറാം വെങ്കിട്ടരാമനെ കളക്ടറാക്കിയത് വേദനയുണ്ടാക്കുന്നു', വിമര്‍ശനവുമായി സലീം മടവൂര്‍

ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വിമര്‍ശനവുമായി ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സലീം മടവൂരിന്‍റെ പ്രതികരണം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ചാണ് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. ബഷീറിൻ്റെ കുടുംബത്തോട്  പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ശ്രീറാമിനെ ജില്ലാ കളക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നെന്നാണ് സലീം മടവൂരിന്‍റെ പോസ്റ്റില്‍ പറയുന്നത്. "അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും ഉപയോഗിച്ചാലും ഈ കൈകൾ മധുരതരമാകില്ല" (ലേഡി മാക്ബത്ത്). ശ്രീറാം വെങ്കട്ടറാമിന് കൊടുക്കാൻ പറ്റിയ കസേരകൾ കേരളത്തിൽ വേറെ ധാരാളമുണ്ട്. ചുരുങ്ങിയത് ബഷീറിൻ്റെ കുടുംബത്തോട്  പരസ്യമായി മാപ്പു പറയാൻ പോലും അഹങ്കാരം അനുവദിക്കാത്ത ഇവനെ ജില്ലാ കലക്ടറാക്കിയെന്ന വാർത്ത വേദനിപ്പിക്കുന്നു".- സലീം മടവൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ, രേണു രാജ് എറണാകുളത്തേക്ക്

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റി. തിരുവനന്തപുരത്ത് നവ്ജ്യോത് ഖോസയ്ക്ക് പകരം കായികവകുപ്പ് ഡയറക്ടറായിരുന്ന ജെറോമിക് ജോർജ്ജ് കളക്ടറാകും. ആരോഗ്യവകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയാകുന്ന ഖോസയ്ക്ക് മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ എംഡിയുടെ ചുമതലയുമുണ്ട്. കെഎസ്ഐഡിസി എംഡി എം ജി രാജമാണിക്യത്തെ റൂറൽ  ഡെവലപ്മെന്‍റ് കമ്മീഷണറാക്കി. എറണാകുളം കളക്ടർ ജാഫർ മാലിക്ക് പിആർഡി ഡയറക്ടറാകും. ജിയോളജി വകുപ്പിന്‍റെ അധിക ചുമതലയും ജാഫർ മാലിക്കിനുണ്ട്. കെഎസ്ഐഡിസി എംഡിയായി ഹരി കിഷോറിനെ നിയമിക്കാനും സ‍ർക്കാർ തീരുമാനമായി. 

കെഎം ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം

click me!