സിപിഎമ്മുകാര്‍ സമനില തെറ്റിയവരെ പോലെ പെരുമാറുന്നുവെന്ന് ശ്രീധരന്‍പിള്ള

By Web TeamFirst Published May 6, 2019, 3:40 PM IST
Highlights

മനുഷ്യൻ അധപതിച്ചാൽ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സിപിഎം നേതാക്കളെ കണ്ടാകുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു

കോഴിക്കോട്: ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപിയെന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ ആരോപണത്തിന് മറുപടിയുമായി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു രേഖകള്‍ പുറത്തുവിട്ട് തോമസ് ഐസക് ആരോപിച്ചത്. 

സിപിഎം മാനിയാക്കുകളെ പോലെ പെരുമാറുന്നുവെന്നാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. മനുഷ്യൻ അധപതിച്ചാൽ മൃഗമാകുമെന്ന് അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സി പി എം നേതാക്കളെ കണ്ടാകും. ബിജെപി ഓഫീസിലേക്ക് ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തിൽ സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. 

ജനങ്ങളുടെ ആശങ്ക അറിയിക്കുകയാണ് താൻ ചെയ്തത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ശുപാർശയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. 

എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍പിള്ള കേന്ദ്രത്തിന് കത്തയച്ചു. ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍ നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് ആരോപണം. ശ്രീധരന്‍ പിള്ള നല്‍കിയ കത്തിന്‍റെ പകര്‍പ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് തോമസ് ഐസക് ആരോപണം ഉന്നയിച്ചത്. 

click me!