ശ്രീറാം വെങ്കിട്ടരാമനെ ജയിൽ സെല്ലിലേക്ക് മാറ്റിയില്ല; കേസ് അന്വേഷണത്തിലും വൻ വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്

By Web TeamFirst Published Aug 5, 2019, 10:57 AM IST
Highlights

പൊലീസ് അന്വേഷണത്തിൽ വൻ വീഴ്ചയുണ്ടെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട്. ശ്രീറാം വെങ്കിട്ടരാമന്‍റെ സുഹൃത്തുക്കളായ ചിലര്‍ ആശുപത്രിയിലെത്തി രക്തസാമ്പിൾ എടുക്കാൻ പാടില്ലെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന കേസിൽ ശ്രീറാം വങ്കിട്ടരാമനെതിരായ അന്വേഷണത്തിൽ വൻ വീഴ്ച പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട്. മ്യൂസിയം ക്രൈം എസ്ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വൻ വീഴ്ട ഇക്കാര്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസിൽ എഫ്ഐആര്‍ ഇട്ടത്. 

പൊലീസ് സ്റ്റേഷൻ രേഖകളിൽ അപകടം നടന്ന വിവരം രേഖപ്പെടുത്തിട്ടും കേസെടുത്തിട്ടില്ല. രക്തസാമ്പിളുകൾ ശേഖരിക്കാനും എസ്ഐ ജയപ്രകാശ് വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. ശ്രീറാമിനെ സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രിയിൽ വിട്ടയച്ചതും പൊലീസിന്‍റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം നിരവധി തവണ ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോ രാകേഷ് രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് പൊലീസ് ഭാഷ്യം.

അതേസമയം രക്തമെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ശ്രീറാമിന് മദ്യത്തിന്‍റെ മണം ഉണ്ടായിരുന്നു എന്ന് എഴുതിയിട്ടുണ്ടെന്നുമാണ് ഡോക്ടര്‍ ആവര്‍ത്തിക്കുന്നത് .ശ്രീറാം വെങ്കിട്ടരാമന്‍റെ സുഹൃത്തുക്കളായ ചിലര്‍ ആശുപത്രിയിലെത്തി രക്തസാമ്പിൾ എടുക്കാൻ പാടില്ലെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. 

സ്വകാര്യ ആശുപത്രിയിലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍റെ നടപടി വൻ വിവാദമായതോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. രാത്രി ഒമ്പതരയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ സെല്ലിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമനെ ഉടൻ തന്നെ സര്‍ജിക്കൽ ഐസിയുവിലേക്ക് മാറ്റി. അവിടെ നിന്ന് ഇന്ന് രാവിലെ മൾട്ടി സ്പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റിയതായാണ് വിവരം. എന്നാൽ എന്താണ് സംഭവിച്ചത് എന്നതടക്കം ആരോഗ്യസ്ഥിതി സംബന്ധിച്ച ഒരു വിവരവും മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് പുറത്ത് വിട്ടിട്ടില്ല. 

ആന്തരിക പരിക്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചതെന്നാണ് അനൗദ്യോഗിക വിവരം. മാസ്ക് ധരിപ്പിച്ച് സ്ട്രെച്ചറിൽ കിടത്തി ആംബുലൻസിൽ കയറ്റിയാണ് കഴിഞ്ഞ ദിവസം ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയിൽ നിന്ന് ഇറക്കി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. 

അതിനിടെ ശ്രീറാം വെങ്കിട്ടരാമനെതിരായ സസ്പെൻഷൻ നടപടികൾ ഇന്ന് ഉണ്ടായേക്കുമെന്നാണ് വിവരം. റിമാൻഡിലായ ഉദ്യോഗസ്ഥനെ നാൽപ്പത്തെട്ട് മണിക്കൂറിനകം സസ്പെന്‍റ് ചെയ്യണമെന്നാണ് സര്‍വ്വീസ് ചട്ടം. ഡിജിപി തയ്യാറാക്കി നൽകുന്ന വസ്തുതാ വിരുദ്ധ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

തുടര്‍ന്ന് വായിക്കാം: ബഷീറിന്‍റെ മരണം: പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രത്തിലെ മുഖപ്രസംഗം

 

click me!