ബഷീറിന്‍റെ മരണം: പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രത്തിലെ മുഖപ്രസംഗം
തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥ മേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.
തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ രക്ഷിക്കാന്‍ പൊലീസിന്‍റെ ഭാഗത്ത് നിന്നും നീക്കമെന്ന് ആരോപിച്ച് ഭരണകക്ഷിയായ സിപിഐയുടെ മുഖപത്രം. സിപിഐ മുഖപത്രം ജനയുഗത്തിന്‍റെ തിങ്കളാഴ്ചത്തെ മുഖപ്രസംഗമാണ് പൊലീസിനെ ശക്തമായി വിമര്‍ശിക്കുന്നത്. ഈ പൊലീസിനെ തിരുത്തുക തന്നെ വേണം എന്നാണ് മുഖ പ്രസംഗത്തിന്‍റെ തലക്കെട്ട്.
തിരുവനന്തപുരത്ത് ഐഎഎസ് ഉദ്യോഗസ്ഥന്‍ അമിത മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥ മേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഈ സംഭവത്തില്‍ പൊലീസിന്‍റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ദുരൂഹതകളും ഗൂഢനീക്കങ്ങളും മനസിലാക്കാവുന്ന നടപടികളുണ്ടാകുന്നത്. എന്ന് മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.
സിറാജ് തിരുവനന്തപുരം ബ്യൂറോ ഹെഡ് കെഎം ബഷീറ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ചകള്‍ ഒരോന്നും മുഖപ്രസംഗം എണ്ണിയെണ്ണി പറയുന്നു. ചിലര്‍ ചെയ്ത കസ്റ്റഡി മരണങ്ങളും അലംഭാവങ്ങളും നീതിരഹിതമായ നടപടികളും ഭരണത്തിന്‍റെ സല്‍പ്പേരിനെയും ബാധിക്കാന്‍ ഇടയാകുന്നുണ്ടെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
ഇപ്പോള്‍ നടക്കുന്നത് കേരളം പ്രതീക്ഷിക്കുന്നതും, എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ട് വച്ചതുമായ പൊലീസ് നയത്തിന് വിരുദ്ധമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ അത്യവശ്യമാണെന്നും മുഖപ്രസംഗം പറയുന്നു.