
തിരുവനന്തപുരം: കുടുംബശ്രീ മിഷനില്‍ സിഡിഎസ് ചെയര്‍പേഴ്സണ്‍ ഒഴികെയുള്ള സിഡിഎസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രതിമാസം 500 രൂപ വീതമായിരിക്കും യാത്രാബത്ത അനുവദിക്കുക. കുടുംബശ്രീ പ്രവർത്തകർക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ സമ്മാനമാണ് സിഡിഎസ് അംഗങ്ങൾക്കുള്ള യാത്രാബത്ത അനുവദിക്കാനുള്ള തീരുമാനമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു.
കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന പദ്ധതികൾ താഴെത്തട്ടില്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് കുടുംബശ്രീ സിഡിഎസ് അംഗങ്ങളെന്ന് മന്ത്രി പറഞ്ഞു. ഇവരുടെ വിലമതിക്കാനാവാത്ത സേവനത്തിനുള്ള സർക്കാരിന്റെ അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. കുടുംബശ്രീയുടെ പ്രവർത്തനങ്ങളെ കൂടുതൽ ഊർജസ്വലമാക്കുന്നതിന് ഈ ആനുകൂല്യം സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 18367 ത്തോളം വരുന്ന സിഡിഎസ് അംഗങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. ആനുകൂല്യം നൽകുന്നതിന് പ്രതിവർഷം 11 .02 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. യാത്രാ ബത്ത ഉടൻ വിതരണം ചെയ്ത് തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
കുടുംബശ്രീ സിഡിഎസ് അംഗങ്ങൾക്ക് യാത്രാ ആനുകൂല്യം നൽകണമെന്ന ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. കുടുംബശ്രീ പ്രവർത്തകരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന്, 2021 ബജറ്റിലാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. സിഡിഎസ് അംഗങ്ങൾ സ്വന്തം പണമെടുത്താണ് കുടുംബശ്രീ പ്രവർത്തനങ്ങളിൽ വ്യാപൃതരാവുന്നത്. ഇവരുടെ സേവനസന്നദ്ധതയ്ക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. ലോകത്തിന് കേരളം സമ്മാനിച്ച മഹത്തായ മാതൃകകളിൽ ഒന്നായ കുടുംബശ്രീയെ കൂടുതൽ മികവിലേക്ക് നയിക്കാൻ സർക്കാർ ഒപ്പമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam