കമ്പനികൾ നല്‍കുന്ന ലാഭത്തിനേക്കാള്‍ കൂടുതല്‍ ലാഭം നേടിയും വിലകുറച്ചും എങ്ങനെ മരുന്ന് വില്‍ക്കാനാകുമെന്ന ചോദ്യത്തിന് വിലക്കുറവില്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ക്കും വ്യക്തമായ മറുപടി ഇല്ല.
കൊല്ലം: വ്യാജ മരുന്നുകള്‍ കേരളവിപണിയില്‍ എത്തുന്നത് തടയാനാകാതെ കുഴങ്ങുകയാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗം . പരിശോധന സംവിധാനങ്ങളിലെ അപര്യാപ്തതകളാണ് തരിച്ചടിയാകുന്നത് . കമ്പനികൾ നല്‍കുന്ന ലാഭത്തിനേക്കാള്‍ കൂടുതല്‍ ലാഭം നേടിയും വിലകുറച്ചും എങ്ങനെ മരുന്ന് വില്‍ക്കാനാകുമെന്ന ചോദ്യത്തിന് വിലക്കുറവില്‍ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ക്കും വ്യക്തമായ മറുപടി ഇല്ല
ഒറിജിനലിനെ വെല്ലുന്ന വ്യാജൻ, നിര്‍മാതാക്കള്‍ക്ക് പോലും കണ്ടെത്താനാകാത്ത വിധത്തില്‍ പാക്കിങ്ങ് , വില കുറച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തരം മരുന്നുകളെത്തിക്കാൻ ഏജന്‍റുമാര്‍ ധാരാളമുണ്ട് . മരുന്ന് ആവശ്യക്കാരുടെ പക്കലെത്താന്‍ ഒരു വാട്സ് ആപ് മെസേജ് മതി. വ്യാജനെ കണ്ടെത്തണമെങ്കില്‍ സംസ്ഥാനത്തെത്തുന്ന ഓരോ മരുന്നും പ്രത്യകം പരിശോധിക്കണം. അതിനുള്ള സൗകര്യം സംസ്ഥാനത്തില്ല. രണ്ട് മരുന്ന് പരിശോധന ലാബുകള്‍ ഉണ്ടെങ്കിലും ഇവിടെ വിറ്റഴിക്കപ്പെടുന്ന മരുന്നുകളുടെ വെറും നാല് ശതമാനം മാത്രമാണ് പരിശോധിക്കപ്പെടുന്നത്. ഇതു തന്നെയാണ് വ്യാജ മരുന്നുകള്‍ക്ക് തണലാകുന്നതും .
കേരളത്തില്‍ വ്യാജനെത്തിക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ സബ് സ്റ്റോക്കിസ്റ്റുകളെ നിയന്ത്രിക്കാനും കഴിയില്ല. അതാത് ഡ്രഗ്സ് കണ്‍ട്രോളര്‍ വിഭാഗത്തെ അറിയിക്കാമെന്നു മാത്രം . ഇങ്ങനെ വില കുറച്ച് കിട്ടുന്ന മരുന്ന്, കമ്പനികള്‍ നിശ്ചയിച്ചിട്ടുളളതിനേക്കാള്‍ 10 മുതല്‍ 40 ശതമാനം വരെയൊക്കെ വിലക്കുറവിലാണ് വിറ്റഴിക്കപ്പെടുന്നത് .
കമ്പനികള്‍ ലാഭം നല്‍കാതെ ഇത്രയും വിലക്കുറവില്‍ എങ്ങനെ വില്‍പന നടത്താനാകുമെന്നതിനും കൃത്യമായ വിശദീകരണമുണ്ട്. " വിലകുറച്ച് കൊടുക്കുക എന്ന് പറയുന്നത്, ഒന്ന് ടേണ്‍ ഓവര്‍ ബിസിനസ്സാണ്. മിനിമം മാര്‍ജിന്‍ എടുത്തു കൊണ്ട് മാക്സിമം സെയില്‍ എന്ന ഒരു ഇഫക്ടാണ് ഇവിടെ ഇംപ്ലിമെന്‍റ് ചെയ്യുന്നത്" (പ്രാക്കുളം സുരേഷ് ). എന്നാൽ കാര്യങ്ങൾ ഇങ്ങനെ അല്ലെന്നു മൊത്ത വിതരണക്കാർ പറയുന്നു. കേരളത്തിലെ മരുന്ന് മൊത്ത വിതരണക്കാരില്‍ പലരും മരുന്ന് നല്‍കാത്തതുകൊണ്ടാണ് ഇതര സംസ്ഥാന സ്റ്റോക്കിസ്റ്റുകളെ തേടുന്നതെന്നും ചിലര്‍ പറയുന്നു .