
തിരുവനന്തപുരം : ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കണമെന്ന് ആവർത്തിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ യുവതി പ്രവേശനമാകാമെന്ന മുൻ നിലപാട് തിരുത്തണമെന്ന് എൻ എസ് എസ് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും രാഷ്ട്രീയത്തെയും ഇതുമായി കൂട്ടിക്കുഴയ്ക്കുന്നില്ല. എൻഎസ്എസ് വിശ്വാസ സംരക്ഷണത്തിൽ ഉറച്ചു നിൽക്കുമെന്നും ജി സുകുമാരൻ നായർ ഏഷ്യാനെറ്റ് നൃൂസിനോട് പ്രതികരിച്ചു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉറപ്പൊന്നും നൽകിയിട്ടില്ല. പക്ഷേ നിലവിൽ ശബരിമലയിലുള്ള പഴയ രീതി തുടരുമെന്നാണ് കരുതുന്നത്. നിലവിൽ പഴയ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിൽ പ്രതീക്ഷയുണ്ട്.
വിഷയത്തിൽ സുപ്രീം കോടതി ന്യായമായ നിലപാടെടുക്കുമെന്നാണ് കരുതുന്നത്. നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനും ഇടപെടാം. പക്ഷേ അവരുടെ നിലപാടെന്തായിരിക്കുമെന്നതിൽ വ്യക്തതയില്ല. പുരോഗമന ചിന്തയെന്നത് വിശ്വാസത്തെ തകർക്കുന്നതല്ല. നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകൾ തള്ളണമെന്ന് നേരത്തെ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കുറേ പേരെയെങ്കിലും കുറ്റവിമുക്തരാക്കുകയാണെന്നാണ് അറിഞ്ഞതെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
ശബരിമലയിലെ യുവതീപ്രവേശന ഹർജികൾ പുതിയ ഭരണഘടനാ ബെഞ്ചിന് പരിഗണിക്കാമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ആയിരിക്കും ഒമ്പതംഗ ബെഞ്ചിന് നേതൃത്വം നൽകാൻ സാധ്യത. ഇക്കാര്യം നേരത്തെ നിശ്ചയിച്ചതാണെന്നും കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളും മാർച്ച് 14ന് മുമ്പ് നിലപാട് എഴുതി നൽകാനും കോടതി നിർദേശിച്ചു. 9 അംഗ ബെഞ്ച് ഏപ്രിൽ 7ന് വാദം തുടങ്ങും.
വിവിധ മതങ്ങളുടെ വിഷയം ഒന്നിച്ചു പരിഗണിക്കണം എന്ന് അഭിഭാഷകർ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ, പഴയ 9 അംഗ ബഞ്ചിൽ ഇപ്പോൾ കോടതിയിൽ ബാക്കിയുള്ളത് താൻ മാത്രമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വാദത്തിനിടെ അഭിഭാഷകരോട് പറഞ്ഞു. കോവിഡ് കാരണമാണ് നേരത്തെ വാദം കേൾക്കൽ മുടങ്ങിയത് എന്നും നിലവിലെ എഴു ചോദ്യത്തിന് പുറമെ കൂടുതൽ ചോദ്യങ്ങൾ ഓരോ കേസിനും അനുസരിച്ച് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam