
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ സിഎംപിയിൽ (കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ) കെഎംആർഎല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ. ഓദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായി മാധ്യമവാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് വിശദീകരണം തേടിയത്. തിരുവനന്തപുരം മെട്രോ പദ്ധതിക്കായി സിഎംപി നൽകിയെന്നായിരുന്നു കെഎംആർഎല്ലിനെ ഉദ്ധരിച്ചുള്ള മാധ്യമവാർത്ത. എന്നാൽ എട്ട് മാസത്തിലധികമായി സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും സിഎംപി പുതുക്കി നൽകിയിരുന്നില്ല. എന്നാൽ പുതുക്കിയ രേഖ നൽകിയെന്ന് കൊച്ചി മെട്രോ കമ്പനി ഒരു വിഭാഗം മാധ്യമവാർത്തകളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിലാണ് ട്രാൻസ്പോർട്ട് വകുപ്പ് വിശദീകരണം ചോദിച്ചത്.
നിലവിൽ കെഎംആർഎൽ നൽകിയ സിഎംപി പ്രകാരം തിരുവനന്തപുരം നിർദ്ദിഷ്ട മെട്രോ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകില്ല. സിഎംപിക്കായി 20ലക്ഷം ജനസംഖ്യ വേണമെന്നാണ് കേന്ദ്രമാനദണ്ഡം. എന്നാൽ തിരുവനന്തപുരം മെട്രോക്കായി കെഎംആർഎൽ തയ്യാറാക്കിയ സിഎംപിയിൽ 16ലക്ഷം മാത്രമാണ് ജനസംഖ്യ. അതേസമയം, നിലവിലെ കൊച്ചി മെട്രോ എംഡി സ്ഥാനമൊഴിഞ്ഞ ലോക്നാഥ് ബെഹ്റക്ക് പകരം മുൻ ഡിജിപി കെ പദ്മകുമാറിന് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള എം ബീനയുടെ പേരും പരിഗണനയിൽ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam