
മലപ്പുറം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമാകുന്നു. കുട്ടികൾക്ക് നേരെ ഉൾപ്പെടെയുണ്ടായ ക്രൂരമായ ആക്രമണങ്ങളിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. മലപ്പുറം, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ നിന്നായി മൂന്ന് പിഞ്ചുകുഞ്ഞുങ്ങളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. ആക്രമണങ്ങളിൽ പരിക്കേറ്റ കുട്ടികളെല്ലാം നിലവിൽ ചികിത്സയിലാണ്. മലപ്പുറം ഒതുക്കുങ്ങലിൽ വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെയാണ് തെരുവുനായ കടിച്ചത്. ഒതുക്കുങ്ങൽ സ്വദേശികളായ മുഹമ്മദ് റാഫി - ജൗഹറ ദമ്പതികളുടെ കുഞ്ഞിനാണ് ഈ ദുരവസ്ഥയുണ്ടായത്.
പത്തനംതിട്ട അടൂർ ഏഴംകുളം പ്ലാന്റേഷൻ മുക്കിൽ വീട്ടുമുറ്റത്ത് സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ മുഹമ്മദ് റംസാനെ മൂന്നിലധികം നായ്ക്കൾ ചേർന്നാണ് ആക്രമിച്ചത്. കാസർകോട് പൈവളിഗെയിലും സമാനമായ രീതിയിൽ ഒന്നര വയസ്സുകാരന് തെരുവുനായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു. ഗുരുപ്രസാദ് - തുളസി ദമ്പതികളുടെ മകൻ റിതുരാജിനാണ് മുഖത്തടക്കം കടിയേറ്റ് പരിക്കേറ്റത്. സംസ്ഥാനത്ത് തെരുവുനായ ശല്യം വീണ്ടും വർദ്ധിക്കുന്നത് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam