
കൊച്ചി: കൊവിഡ് മാർഗ്ഗ നിർദ്ദേശങ്ങൾ ലംഘിച്ച് സമരം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേരളാ ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടി എടുക്കാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. പ്രോട്ടോകോൾ ലംഘനത്തിന്റെ വെളിച്ചത്തിൽ സംസ്ഥാനത്ത് പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയ കോടതി ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹർജിക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണിച്ചത്. കേസിലെ ഹർജിക്കാരായ അഡ്വ.ജോൺ നുമ്പേലിയും മറ്റുമാണ് ഉത്തരവ് ലംഘിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടത്.
സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ്-ബിജെപി-മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ സമരങ്ങൾ കോടതി ഉത്തരവിന്റെ ലംഘനമാണന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വെഞ്ഞാറമ്മൂട്ടിലെ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ നടന്ന പ്രതിഷേധങ്ങളും കോടതി ഉത്തരവ് ലംഘിച്ചാണ് നടന്നതെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് പൊലീസിൽ നിന്നും റിപ്പോർട്ട് തേടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. കേസിൽ എതിർകക്ഷികളായ രാഷ്ട്രീയ പാർട്ടികൾക്ക് കോടതി നേരത്തെ നോട്ടീസയച്ചിരുന്നു. ഇതിൽ യുഡിഎഫിന് വേണ്ടി അഭിഭാഷകൻ ഇന്ന് ഹാജരായി.മറ്റ് പാർട്ടികൾക്കു വേണ്ടി ഇതുവരെ ആരും ഹാജരായിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam