ശശി തരൂര്‍ സിപിഎമ്മുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി എം വി ഗോവിന്ദൻ. അതേസമയം, കൊച്ചിയിലെ പാർട്ടി പരിപാടിയിൽ അവഗണിക്കപ്പെട്ടതിൽ കടുത്ത അതൃപ്തിയിലുള്ള തരൂർ, പ്രശ്നപരിഹാരത്തിനായി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

തിരുവനന്തപുരം: ശശി തരൂര്‍ സിപിഎമ്മിനോട് അടുക്കുന്നുവെന്ന ചര്‍ച്ചയിൽ കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശശി തരൂരിനെ ഒപ്പം കൂട്ടാൻ ദുബൈയിലെ വ്യവസായി വഴി സിപിഎം പാലമിട്ടെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്. എന്നാൽ തരൂര്‍ ഇത് നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇതേക്കുറിച്ചുള്ളത് സാങ്കൽപിക ചോദ്യമെന്നാണ് പ്രതികരിക്കുന്നത്.

അതേസമയം, കൊച്ചിയിൽ കോണ്‍ഗ്രസിന്‍റെ മഹാപഞ്ചായത്തിൽ അവഗണിച്ചതിൽ കടുത്ത അതൃപ്തിയുള്ള തരൂര്‍ മറ്റന്നാള്‍ രാഹുൽ ഗാന്ധിയെ കാണും. തരൂരിന്‍റെ അതൃപ്തി പരിഹരിക്കണമെന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം. മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധി കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. രാഹുൽ ഗാന്ധി തന്നെ അപമാനിച്ചെന്ന് തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു.

അതൃപ്തിയിലുള്ള ശശി തരൂര്‍ ഹൈക്കമാൻഡ് വിളിച്ച ദില്ലി ചര്‍ച്ചയ്ക്ക് പോയില്ല. നാളത്തെ കെപിസിസി തെരഞ്ഞെടുപ്പ് സമിതിയിലും തരൂര്‍ പങ്കെടുക്കില്ല. ദുബായിൽ നിന്ന് തരൂര്‍ നാളെ ദില്ലിയിൽ എത്തും. തരൂര്‍ രാഹുലിനെ കാണുന്നതോടെ എല്ലാ പ്രശ്നവും തീരുമെന്നാണ് സംസ്ഥാനത്തെ നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

YouTube video player