
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പകർച്ച രൂക്ഷമായ പ്രദേശങ്ങളിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തും. തിരുവനന്തപുരത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ ശക്തമാക്കും. എല്ലാ പ്രധാന റോഡുകളിലും കര്‍ശന പരിശോധന നടത്തും. കെഎസ്ഇബിയുടെ തിരുവനന്തപുരം തിരുമല ക്യാഷ് കൗണ്ടര്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവര്‍ത്തിക്കില്ല.
കൊവിഡ് ആശങ്കയേറുന്ന മലപ്പുറത്തും നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്. എടപ്പാളിലെ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ അര മണിക്കൂറിൽ കണ്ടൈൻമെന്‍റ് സോൺ കടക്കണം എന്നാണ് നിര്‍ദ്ദേശം. ഇടയ്ക്ക് വാഹനം നിർത്തി ആളിറങ്ങാൻ അനുമതിയില്ല. മലപ്പുറം ജില്ലയിലെ രണ്ട് പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ 47 വാർഡുകളും കണ്ടെയ്ൻമെന്റ് മേഖലകളായി പ്രഖാപിച്ച സാഹചര്യത്തിൽ അടിയന്തര നടപടികളെക്കുറിച്ചാലോചിക്കാൻ ഇന്ന് മലപ്പുറത്ത് യോഗം ചേരും.
മലപ്പുറത്തെ നിലവിലെ സാഹചര്യം വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. ജില്ലാ കളക്ടർ, ജില്ലയിലെ റവന്യു-ആരോഗ്യ-പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുക്കും. കളക്ട്രേറ്റിൽ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. അതേസമയം, കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ഗുരുവായൂർ കെഎസ്ആര്‍ടിസി ഡിപ്പോ ഇന്ന് പ്രവർത്തനം തുടങ്ങും. മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്നലെ ഡിപ്പോ അടച്ചിരുന്നു. ബസുകളും ഡിപ്പോയും അണുവിമുക്തമാക്കി.
കണ്ടക്ടറുമായി സമ്പർക്കത്തിലായ ജീവനക്കാരും യാത്രക്കാരും ഇപ്പോൾ നിരീക്ഷണത്തിലാണ്. തൃശൂരിൽ ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരും ചാലക്കുടി നഗരസഭാംഗവും ഉൾപ്പെടെ 17 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam