
കോട്ടയം: എക്സൈസ് വകുപ്പിലെ അഴിമതിക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് എക്സൈസ് മന്ത്രി എം ലിജു. കോട്ടയത്തെ ക്രമക്കേടിൽ തനിക്ക് പരാതി ലഭിച്ചിരുന്നുവെന്നും പരാതി ലഭിച്ചപ്പോൾ തന്നെ നേരിട്ട് പോലീസ് ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച എക്സൈസ് കമ്മീഷണറെ മന്ത്രി അഭിനന്ദിച്ചു. സസ്പെൻഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാൻ വിജിലൻസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജമദ്യം വിറ്റ് ലാഭമുണ്ടാക്കാമെന്ന് ആരും കരുതേണ്ടതില്ല. അങ്ങനെയുള്ളവരെ തുറുങ്കിലടയ്ക്കും. ആളുകളുടെ ജീവനും ആരോഗ്യവും തകർത്ത്, ഒരു പങ്ക് ചില ജീവനക്കാർക്കും നൽകി തടിച്ചുകൊഴുക്കാമെന്ന് ആരും കരുതേണ്ടതില്ല. തെറ്റായ വാർത്തകൾ ഒഴിവാക്കണമെന്നും അഴിമതിക്കെതിരെ പോരാടുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സമൂഹം തന്നെ വിസിൽ ബ്ലോവേഴ്‌സ് ആകണമെന്ന് പറഞ്ഞ മന്ത്രി വകുപ്പിനായി 41 പുതിയ വാഹനങ്ങൾ സർക്കാർ നൽകിയതായും അറിയിച്ചു.
ഉത്തരവാദിത്വ മദ്യപാനമാണ് നയമെന്നും അഴിമതിരഹിത എക്സൈസ് കേരള സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് നിർബന്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മദ്യം ഏറ്റവും കുറച്ചുവിറ്റ ഔട്ട്ലെറ്റുകളുടെ പേരാണ് പ്രസിദ്ധീകരിക്കേണ്ടതെന്നും അത് പ്രസിദ്ധീകരിക്കാൻ നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. മദ്യനയ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഞാൻ മാത്രമായി അഭിപ്രായം പറയേണ്ട കാര്യമല്ലെന്നും ആരോഗ്യപ്രവർത്തകർ, വിവിധ സംഘടനകൾ എന്നിവരുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടുതൽ ബാറുകൾ വേണ്ടെന്നതാണ് യു.ഡി.എഫ് നയമെന്നും എന്നാൽ എൽ.ഡി.എഫ് നിരവധി ലൈസൻസുകൾ നൽകിയതായും എക്സൈസ് മന്ത്രി എം ലിജു കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam