Kerala Rain | പാലക്കാട് ഭാരതപ്പുഴയിലെ ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മരിച്ചു

By Web TeamFirst Published Oct 21, 2021, 7:01 PM IST
Highlights

പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ(Bharathapuzha) ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു(drowned). മുഹമ്മദ് അസീസിൻ്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്.  വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴക്കരുകിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു. 

പാലക്കാട്: പെരിങ്ങോട്ട് കുറിശ്ശി ഭാരതപ്പുഴയിലെ(Bharathapuzha) ഞാവളം കടവിൽ വിദ്യാർഥി ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു(drowned). മുഹമ്മദ് അസീസിൻ്റെ മകൻ അൻസിൽ (18) ആണ് മരിച്ചത്.  വൈകിട്ട് 3.30 ഓടെ കൂട്ടുകാരനൊപ്പം പുഴക്കരുകിൽ എത്തിയ അൻസിൽ കാൽ വഴുതി വീഴുകയായിരുന്നു. പൊലീസും ഫയർഫോഴ്സും നാട്ടുകാരും നടത്തിയ  തെരച്ചിലിൽ വൈകിട്ട്  ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.  കനത്ത മഴയെത്തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടുതലാണ്.

സംസ്ഥാന വ്യാപകമായി പലയിടത്തും മഴക്കെടുതികൾ തുടരുകയാണ്. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിപ്പുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശിയേക്കാമെന്നും മുന്നറിയിപ്പുണ്ട്.

 പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിങ്ങനെ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത് . മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത വേണം  ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതും തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. 

മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തിൽ എല്ലായിടത്തും മുൻകരുതലെടുത്തെന്ന് റവന്യു മന്ത്രി കെ രാജൻ  പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തിൽ ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുതെന്നും മന്ത്രി മുന്നറിയിപ്പു നൽകി.

click me!