
കൊച്ചി: കർണാടകത്തിൽ നിന്ന് സ്വന്തം നാട്ടിൽ തിരിച്ചെത്തിയ വിദ്യാർത്ഥിക്ക് ക്വാറന്റൈൻ സൗകര്യം ലഭിച്ചില്ല. ഇതേത്തുടർന്ന് രണ്ട് മണിക്കൂറോളം വിദ്യാർത്ഥിക്ക് ഓട്ടോറിക്ഷയിൽ ഇരിക്കേണ്ടി വന്നു. മംഗലാപുരത്ത് നിന്ന് ഉദയംപേരൂരിലെത്തിയ വിദ്യാർത്ഥിയാണ് ദുരിതത്തിലായത്. ഒടുവിൽ ജില്ലാ കളക്ടർ ഇടപെട്ട് ക്വാറന്റൈൻ സൗകര്യം ഒരുക്കി.
സംസ്ഥാനത്ത് കൊവിഡിനെ തുടർന്ന് ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും തിരികെയെത്തുന്നവർക്ക് മൂന്ന് തരത്തിലാണ് ക്വാറന്റൈൻ ഒരുക്കിയിരിക്കുന്നത്. ഭൂരിഭാഗം പേരോടും സ്വന്തം വീട്ടിൽ തന്നെ കഴിയാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. അതേസമയം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും പെയ്‌ഡ് ക്വാറന്റൈനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്കാണ് രോഗബാധ അധികം സ്ഥിരീകരിക്കുന്നത്. സംസ്ഥാനത്ത് കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആളുകൾ പരമാവധി ശാരീരിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊവിഡ് മാർഗനിർദ്ദേശങ്ങളിൽ ഇന്നും മാറ്റം വരുത്തിയിട്ടുണ്ട്. വിശ്വാസികൾക്ക് ഞായറാഴ്ച പ്രാർത്ഥനയ്ക്ക് വീട്ടിൽ നിന്ന് ആരാധനാലയത്തിലേക്കും തിരിച്ചും പോകാം. പരീക്ഷകൾ നടത്താം. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ നടത്താം. പരീക്ഷയെഴുതാൻ വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാം. മെഡിക്കൽ കോളേജ്, ഡെന്റൽ കോളേജ് എന്നിവിടങ്ങളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിലും അഡ്മിഷൻ കിട്ടിയ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിനായി പോകാം. അഡ്മിഷൻ കാർഡ് യാത്രാ പാസായി പരിഗണിക്കണമെന്നും സർക്കാർ പുറപ്പെടുവിച്ച പുതിയ നിർദ്ദേശത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam