ഗുരുതരമായി പൊള്ളലേറ്റ കണ്ണൂർ സ്വദേശി സജീർ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വയനാട്: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ കാറിൽ തീക്കൊളുത്തി കുടുംബത്തിൻ്റെ കൂട്ട ആത്മഹത്യ ശ്രമം. ഗുരുതരമായി പൊള്ളലേറ്റ കണ്ണൂർ സ്വദേശി സജീർ മരിച്ചു. ഭാര്യയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സജീർ പുറത്തുവിട്ട വീഡിയോയിൽ മാനന്തവാടി സ്വദേശിയായ വ്യാപാരി ഇ സി ബാപ്പുവിനെതിരെയാണ് ആരോപണം

Add Asianetnews as a Preferred SourcegooglePreferred

ഇന്നലെ രാത്രി 11 മണിയോടെയാണ് മാനന്തവാടിയിലെ എരുമതെരുവിൽ വച്ച് സജീറും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സജീറിനൊപ്പം ഭാര്യയും മൂന്ന് കുട്ടികളും ഉണ്ടായിരുന്നു. കാറിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയായിരുന്നു ആത്മഹത്യാശ്രമം. ആരോപണ വിധേയനായ ബാപ്പുവിന്റെ വീടിന് മുന്നിൽ വെച്ചായിരുന്നു കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായ പൊള്ളലേറ്റ സജീർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഭാര്യ നജുമത്തിന് നാൽപത് ശതമാനത്തിലേറെ പൊള്ളലേറ്റിയിട്ടുണ്ട്. ഇവരെ ആദ്യം വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടില്ല. വാഹനം കത്തുന്നതും ശബ്ദവും കേട്ട് സമീപവാസികൾ ഓടിയെത്തി തീ അണയ്ക്കുകയായിരുന്നു. 

മരണത്തിന് കാരണം മാനന്തവാടി സ്വദേശിയായ ഇസി ബാപ്പു ആണെന്ന് സജീർ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തൻ്റെ കെട്ടിടം കൈമാറിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ വഞ്ചന ഉണ്ടായെന്നാണ് വീഡിയോയിൽ സജീറിന്റെ ആരോപണം. പൂജക്കല്ല് സ്വദേശിയായ റഫീഖ് എന്ന ആൾക്കെതിരെയും വീഡിയോയിൽ ആരോപണമുണ്ട്. തനിക്ക് ലഭിക്കാനുള്ള പണത്തിന്റെ കണക്കും സജീർ പുറത്തുവിട്ടിട്ടുണ്ട്. കാറ് കത്തിയ സ്ഥലത്ത് എത്തിയ ഫോറൻസിക് സംഘം പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഭാര്യ നജ്മത്തിന്റെ മൊഴി രേഖപ്പെടുത്തും. വീഡിയോയിൽ ആരോപണം ഉന്നയിച്ചവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)

YouTube video player