
ആലപ്പുഴ: ആലപ്പുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് അയൽവാസിയുടെ ക്രൂര മർദ്ദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആലപ്പുഴ പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരിക്കേറ്റത്. അയൽവാസി ശാർങ്ങധരനെതിരെയാണ് പരാതി.
കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിലാണ് അരുണിനെ അയൽക്കാരൻ അടിച്ചത്. ശാർങ്ങധരൻ കുട്ടിയെ ദേഹമാസകലം മർദ്ദിച്ചുവെന്നാണ് പരാതി. ശാർങ്ങധരൻ്റെ കൊച്ചുമക്കളും അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാരങ്ങധരൻ വരികയും സ്വന്തം കൊച്ചുമക്കളെ പൊതിരെ തല്ലുകയും ചെയ്തു. കുട്ടികളുടെ കളിസാധനങ്ങൾ ഇയാൾ എടുത്ത് വച്ചു. അതെന്തിനാണ് എടുത്തതെന്ന് ചോദിച്ചപ്പോഴാണ് അരുണിനെ തല്ലിയത്.
അടിയിൽ നിന്ന് രക്ഷപ്പെടാൻ ഓടിയ അരുണിനെ വടി വീശി അടിച്ചപ്പോഴാണ് കണ്ണിന് പരിക്കേറ്റത്. കുട്ടിയുടെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ടെന്നും ക്രൂരമർദ്ദനമാണ് ശാർങ്ങധരൻ നടത്തിയതെന്നും അരുണിന്റെ അച്ഛൻ പറയുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് പരിശോധനാ വിധേയനാക്കിയപ്പോൾ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വണ്ടാനം മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്കായി കൊണ്ടുപോയിരിക്കുകയാണ് ഇപ്പോൾ. പൊലീസ് ഇന്ന് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam