
തിരുവനന്തപുരം: പഠനത്തോടൊപ്പം ഓണറേറിയത്തോടുകൂടി വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ എടുക്കാവുന്ന സംസ്കാരം വളര്‍ത്തിയെടുക്കുന്നത് നയമായി അംഗീകരിക്കാന്‍ മന്ത്രിസഭയോഗത്തില്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ 12 ഇന വികസന പരിപാടിയില്‍ ഉള്‍പ്പെട്ടതാണ് 'പഠനത്തോടൊപ്പം തൊഴില്‍'. ഇത്തരത്തില്‍ ഒരു സംസ്കാരം വളര്‍ത്തിയെടുക്കുന്നതിന് സമയബന്ധിതമായി നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
പഠനത്തിന് തടസ്സം വരാത്ത രീതിയില്‍ സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സംരംഭകരും ഒരു ധനകാര്യ വര്‍ഷത്തില്‍ 90 ദിവസം വിദ്യാര്‍ത്ഥികളുടെ സേവനം വിനിയോഗിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംരംഭങ്ങളും വേതനത്തിനുവേണ്ടി വകയിരുത്തുന്ന തുകയുടെ 15 ശതമാനം പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.
പഠനത്തോടൊപ്പം തൊഴില്‍ പദ്ധതിയുടെ നോഡല്‍ വകുപ്പായി തൊഴിലും നൈപുണ്യവും വകുപ്പിനെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. പഠനത്തോടൊപ്പം പാര്‍ട്ട്ടൈം ജോലികള്‍ ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്നത് ഭാവിയില്‍ അവര്‍ക്ക് തൊഴില്‍ പരിചയം നേടാനും തൊഴില്‍ നൈപുണ്യം വര്‍ധിപ്പിക്കാനും സഹായിക്കും. 18-നും 25-നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam