
കൽപ്പറ്റ: സുഗന്ധഗിരി മരംമുറിക്കേസിൽ വീഴ്ച വരുത്തിയെന്ന വനം വിജിലൻസിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒയെ സ്ഥലം മാറ്റി. എ ഷജ്‌നയെ കാസര്‍കോട് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലേക്കാണ് സ്ഥലം മാറ്റിയത്. ഇതേ കേസിൽ നേരത്തെ ഇവരെ സര്‍വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നെങ്കിലും ഈ നടപടി പിന്നീട് പിൻവലിച്ചിരുന്നു. ഷജ്നയോട് വിശദീകരണം ചോദിക്കാതെ എടുത്ത നടപടിയായതിനാലാണ് സസ്പെൻഷൻ പിൻവലിച്ചതെന്നായിരുന്നു വിശദീകരണം. എന്നാൽ ഇപ്പോഴത്തെ സ്ഥലം മാറ്റിയ നടപടിയിലും ഷജ്‌നയോട് വിശദീകരണം ചോദിച്ചിരുന്നില്ല. ഉദ്യോഗസ്ഥയുടെ അസാന്നിധ്യത്തിൽ സൗത്ത് വയനാട് വനമേഖലയുടെ മേൽനോട്ട ചുമതല പാലക്കാട് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസര്‍വേറ്റര്‍ ബി രഞ്ജിത്തിന് നൽകിയെന്നും വനം വകുപ്പ് അറിയിച്ചു.
സസ്പെൻഷൻ നടപടി പിൻവലിച്ച ശേഷം ഉദ്യോഗസ്ഥക്കെതിരെ വിശദീകരണം ചോദിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ സ്ഥലം മാറ്റവും വിശദീകരണം ചോദിക്കാതെയാണ് എന്നാണ് വിവരം. സ്വത്തിനും ജീവനും ഭീഷണിയായ 20 മരംമുറിക്കാനുള്ള അനുമതിയുടെ മറവിൽ 81 മരങ്ങൾ അധികം മുറിച്ചു കടത്തിയെന്നതാണ് സുഗന്ധഗിരി മരംമുറിക്കേസ്. അനധികൃത മരംമുറി അറിഞ്ഞതിന് ശേഷം ഡിഎഫ്ഒ സ്ഥലം സന്ദർശിച്ചിച്ച് നടപടി എടുക്കുന്നതിൽ വീഴ്ചയുണ്ടായി എന്നായിരുന്നു വനം വിജിലൻസ് കണ്ടെത്തൽ. സംഭവത്തിൽ കൽപ്പറ്റ റേഞ്ചർ ഒരു സെക്ഷൻ ഓഫീസർ അടക്കം ഒമ്പതുപേരെ വനംവകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam