പ്രവാസിയുടെ ആത്മഹത്യ; പ്രത്യേക സംഘത്തിന്‍റെ അന്വേഷണം ഇന്ന് തുടങ്ങും

By Web TeamFirst Published Jun 23, 2019, 7:13 AM IST
Highlights

നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യ പ്രേരണയുൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും

കണ്ണൂര്‍: ആന്തൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ നിയോഗിച്ച പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. നാർക്കോട്ടിക് ഡിവൈഎസ്‍പി വി കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. 

ഇതുവരെയുള്ള അന്വേഷണ പുരോഗതി വളപട്ടണം പൊലീസ് ഡിവൈഎസ്‍പിയെ അറിയിക്കും. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിട്ടുള്ളത്. ആത്മഹത്യ പ്രേരണയുൾപ്പെടെയുള്ള വകുപ്പുകൾ ചേർക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും.

കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സിപിഎമ്മും സർക്കാരും നിലവിൽ എടുത്ത നടപടികളിലുള്ള പ്രതികരണം സാജന്‍റെ കുടുംബം ഇന്ന് മാധ്യമങ്ങളെ കണ്ട് വ്യക്തമാക്കിയേക്കും. കേസ് അന്വേഷണത്തിന്‍റെ ചുമതല ഡിവൈഎസ്പിക്ക് കൈമാറിക്കൊണ്ട് ഇന്നലെയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയത്.

ഇതിനിടെ സംഭവത്തില്‍ ആന്തൂര്‍ നഗരസഭയിലെ ഉദ്യോഗസ്ഥരെ പഴിചാരി സിപിഎം നേതാവ് പി ജയരാജന്‍ രംഗത്തെത്തി. സാജന്‍റെ ഓഡിറ്റോറിയത്തിന് അനുമതി നല്‍കുന്ന കാര്യത്തില്‍ തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് ആന്തൂര്‍ നഗരസഭാ സെക്രട്ടറി സ്വീകരിച്ചതെന്നും ഇവരെ തിരുത്താനോ വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്താനോ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്ക് സാധിച്ചില്ലെന്നുമായിരുന്നു പി ജയരാജന്‍റെ പ്രതികരണം.

വിഷയത്തില്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്ക് ജാഗ്രതക്കുറവുണ്ടായെങ്കിലും രാജി വെക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ഇന്ന് ചേർന്ന കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന് മുന്നിൽ വിശദീകരണം നൽകിയ ശ്യാമള രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, രാജി സന്നദ്ധത അറിയിച്ചത് ശ്യാമള നിഷേധിച്ചു. അതേസമയം ഉദ്യോഗസ്ഥർക്ക് മേൽ പഴി ചാരുകയാണ് സംസ്ഥാന നേതൃത്വം ചെയ്തത്. വിഷയം ശക്തമായി മുന്നോട്ട് കൊണ്ടുപോകാൻ ഒരുങ്ങുകയാണ് സാജന്‍റെ കുടുംബവും പ്രതിപക്ഷവും.

15 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‌ പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനം നൊന്താണ്‌ പ്രവാസി വ്യവസായിയായ കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയിൽ ആത്മഹത്യ ചെയ്‌തത്‌. നൈജീരിയയില്‍ ജോലി ചെയ്ത് മൂന്ന് വര്‍ഷം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് സാജൻ കൺവെൻഷൻ സെന്‍റർ നിർമ്മാണം തുടങ്ങിയത്. 

തുടക്കം മുതല്‍ ഓഡിറ്റോറിയത്തിനെതിരെ നഗരസഭ പലവിധത്തിലുള്ള തടസങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കെട്ടിടത്തിന്‍റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ പോലും നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ മനം നൊന്താണ്‌ പ്രവാസി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ വ്യാഴാഴ്ച സസ്പെന്‍റ് ചെയ്തിരുന്നു.

click me!