
തിരുവനന്തപുരം: ശബരിനാഥന്റെ കോർപറേഷൻ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വിഷയം പ്രാദേശികമായി പരിഗണിക്കുന്നതാണെന്നും അത്തരം കാര്യങ്ങൾ തിരുവനന്തപുരത്ത് തീരുമാനിക്കുമെന്നും സണ്ണി ജോസഫിന്റെ പ്രതികരണം. വിഷയം താൻ അറിഞ്ഞിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ പ്രമുഖരെ ഇറക്കാൻ ഒരുങ്ങുകയാണ് മുന്നണികൾ എന്ന വാർത്തക്ക് പിന്നാലെയാണ് പ്രതികരണം. അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം തിരഞ്ഞെടുപ്പ് കുതന്ത്രമാണ്. നിലവിൽ ഉള്ള ആനുകൂല്യങ്ങൾ കൂടി ഇല്ലാതാക്കും. എൽഡിഎഫിന്റെ വാഗ്ദാനങ്ങളുടെ ശവപ്പറമ്പാക്കി ഇടുക്കിയെ മാറ്റി. ബഹുജന സംഘടനകൾക്കൊപ്പം പ്രതിഷേധത്തിൽ അണിചേരും. സർക്കാരിന്റെ പ്രഖ്യാപനങ്ങൾക്കെതിരെ പ്രചാരണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ എസ് ശബരീനാഥനെ മത്സരിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കവടിയാർ വാർഡിലായിരിക്കും ശബരീനാഥൻ സ്ഥാനാർഥിയാകുക. എസ്പി ദീപക്, എസ് എ സുന്ദർ, വഞ്ചിയൂർ ബാബു എന്നിവർ സിപിഎം നിരയിലുള്ളപ്പോൾ വിവി രാജേഷ്, കരമന അജിത് അടക്കമുള്ളവരെ കളത്തിലിറക്കാനാണ് ബിജെപിയുടെ നീക്കം. ഇന്നലെ ഡിസിസി ഓഫീസിൽ ചേർന്ന് കോർ കമ്മിറ്റി യോഗത്തിലാണ് ശബരീനാഥനെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തത്. ശബരീനാഥന്റെ വീട് സ്ഥിതി ചെയ്യുന്ന ശാസ്തമംഗലം വാർഡിൽ വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ നിന്നും മത്സരിക്കുന്നത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളെ മത്സരിപ്പിക്കണമെന്ന എഐസിസിയുടെ നിർദേശത്തെ തുടർന്നാണ് ശബരിനാഥനെ മത്സരിപ്പിക്കാൻ ധാരണയായത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam