
തിരുവനന്തപുരം: ഇന്ന് മുതൽ ഓണകിറ്റ് വിതരണം വേഗത്തിലാക്കുമെന്ന് സപ്ലൈക്കോ. ഇന്നലെ പല ജില്ലകളിലും ഒരു കിറ്റ് പോലും നൽകാനാകാതിരുന്ന സാഹചര്യത്തിലാണ് സപ്ലൈക്കോയുടെ നടപടി. കിറ്റിലെ മിൽമയുടെ പായസകൂട്ട് സമയത്തിന് എത്താതിരുന്നതായിരുന്നു പ്രധാനപ്രശ്നം. തിരുവനന്തപുരം, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഭാഗികമായെങ്കിലും ഇന്നലെ കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞത്. ഇന്ന് മുതൽ ഓരോ ജില്ലകളിലേയും കിറ്റ് വിതരണത്തിന്റെ പുരോഗതി അറിയിക്കാൻ ഭക്ഷ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്നലെ മുതൽ ആളുകൾ കിറ്റ് വാങ്ങാനെത്തുന്നുണ്ടെങ്കില്ലും വാങ്ങാൻ കഴിയാതെ മടങ്ങി പോകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സംസ്ഥാനത്ത് 5.84 ലക്ഷം മഞ്ഞക്കാര്‍ഡ് ഉടമകൾക്ക് മാത്രമായി കിറ്റ് വിതരണം പരിമിതപ്പെടുത്താനുള്ള തീരുമാനമായിരുന്നു സപ്ലൈക്കോ നേരത്തെ എടുത്തിട്ടുണ്ടായിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു കിറ്റ് വിതരണം ഇത്തവണ സര്‍ക്കാര്‍ പരിമിതപ്പെടുത്തിയത്. മഞ്ഞകാര്‍ഡുള്ളവര്‍ക്ക് പുറമെ അനാഥാലയങ്ങളിലും അഗതി മന്ദിരങ്ങളിലും കഴിയുന്ന 20000 പേര്‍ക്കും കൂടി ഓണക്കിറ്റുണ്ടാകുമെന്നും സപ്ലൈക്കോ അറിയിച്ചിരുന്നു.
Read More: ഉപതെരഞ്ഞെടുപ്പ്: പുതുപ്പള്ളി മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിര്‍ദേശം
തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പു വരെ 13 ഇനങ്ങൾ നൽകാനാണ് സപ്ലൈക്കോയുടെ തീരുമാനം. തുണി സഞ്ചിയുൾപ്പെടെ പതിനാലിനം സാധനങ്ങളാണ് കിറ്റിൽ ഉണ്ടായിരിക്കുക. കഴിഞ്ഞ വര്‍ഷം 93 ലക്ഷം കാര്‍ഡ് ഉടമകളിൽ 87 ലക്ഷം കാര്‍ഡുടമകൾക്ക് കിറ്റ് നൽകാൻ സർക്കാരിന് കഴിഞ്ഞിരുന്നു. കൊവിഡിന് ശേഷമുള്ള ആദ്യ ഓണക്കാലവും അതിന്‍റെ ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് അത്ര വിപുലമായ രീതിയിൽ കിറ്റ് നൽകിയതെന്നും ഇത്തവണ അങ്ങനെ ഒരു സാഹചര്യം ഇല്ലെന്നുമാണ് ഭക്ഷ്യ വകുപ്പ് പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam