ഉപതെരഞ്ഞെടുപ്പ്: പുതുപ്പള്ളി മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിര്‍ദേശം
തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകിയത്.
കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ നിര്‍ദേശം. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിർത്തിവയ്ക്കാൻ ആണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ നിര്‍ദേശം നൽകിയത്. ഇതു സംബസിച്ച് കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് സിഇഒ കത്ത് നൽകി. അതേസമയം, കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവെയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കി. ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്ന പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുന്നതാകരുത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്നും കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്നും കത്തില്‍ വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിലാണെന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.
തിരുവനന്തപുരം ഉള്‍പ്പെടെ പല ജില്ലയിലും മിക്കയിടങ്ങളിലും ഓണക്കിറ്റ് എത്തിയില്ല. ആളുകൾ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്. അതേസമയം, കിറ്റ് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചിരുന്നു. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മാത്രണ് കിറ്റ് വിതരണം തുടങ്ങിയത്. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.
ഇതിനിടെ പുതുപ്പള്ളി തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി നേരിടാൻ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് കെ സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഓരോ ഭൂരിപക്ഷവും സർക്കാരിന്റെ ദുഷ്ചെയ്തികൾക്ക് എതിരായ വിധിയെഴുത്താകുമെന്നും വേണുഗോപാൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഓരോ ദിവസവും തെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുകയാണ്. ഉമ്മൻചാണ്ടിയെ സിപിഎം ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. അദ്ദേഹത്തിന്‍റെ കുടുംബത്തെ വരെ വേട്ടയാടുന്നുവെന്നും വേണുഗോപാൽ വിമർശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം