കൊവിഡ് പ്രതിസന്ധികാലത്ത് സ്വാഭാവികമായും സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. അതിനാൽ ഇക്കാര്യത്തിൽ സര്‍ക്കാരുമായി ആലോചിച്ച് തന്നെ ക്ഷേത്രഭരണസമിതി തീരുമാനം എടുക്കണം.
ദില്ലി: സര്‍ക്കാരിനുള്ള കുടിശ്ശിക നൽകാൻ കൂടുതൽ സമയം വേണമെങ്കിൽ അക്കാര്യം സര്‍ക്കാരിനോട് തന്നെ ചര്‍ച്ച ചെയ്ത് തീരുമാനിക്കണെന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. 12 കോടി 70 ലക്ഷം രൂപയാണ് ക്ഷേത്രം സര്‍ക്കാരിന് നൽകാനുള്ളത്. ക്ഷേത്രത്തിനുള്ള സുരക്ഷക്കും മറ്റ് സൗകര്യങ്ങൾക്കുമായി സര്‍ക്കാര്‍ ചിലവഴിച്ച തുകയാണ് ഇത്.
കൊവിഡ് പ്രതിസന്ധികാലത്ത് സ്വാഭാവികമായും സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകും. അതിനാൽ ഇക്കാര്യത്തിൽ സര്‍ക്കാരുമായി ആലോചിച്ച് തന്നെ ക്ഷേത്രഭരണസമിതി തീരുമാനം എടുക്കണം. ക്ഷേത്രത്തിന്‍റെ ഓഡിറ്റ് മാര്‍ച്ച് മാസത്തിൽ തുടങ്ങുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
സെപ്റ്റംബര്‍ മാസത്തിൽ കേസ് ഇനി പരിഗണിക്കാമെന്ന് അറിയിച്ച സുപ്രീംകോടതി അതിന് മുമ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിലെ പുരോഗതി പരിശോധിക്കാനാണ് ഇന്ന് ജസ്റ്റിസ് യു യു ലളിത് അദ്ധ്യക്ഷനായ കോടതി കേസ് പരിഗണിച്ചത്.