
കൊച്ചി: മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു പറഞ്ഞു.
പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടിൽ മന്ത്രിയെത്തിയത്. 15 മിനിറ്റോളം വീട്ടിൽ തുടർന്ന മന്ത്രി സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്.
വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ ഇന്ന് സുരേഷ് ഗോപി തൃശ്ശൂരിൽ എത്തുകയായിരുന്നു. വന്ദേഭാരതിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ മുദ്രാവാക്യങ്ങളുയർത്തി ബിജെപി പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. അപ്രതീക്ഷിതമായാണ് സിസ്റ്റർ പ്രീതി മേരിയുടെ വീട് സുരേഷ്ഗോപി സന്ദർശിച്ചത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam