
കോഴിക്കോട് : പണം നൽകി മൊഴിമാറ്റാൻ ശ്രമം നടത്തി മെഡിക്കൽ കോളേജ് ജീവനക്കാർ വളരെ മോശമായി തന്നോട് സംസാരിച്ചതായി മെഡിക്കൽ കോളേജിൽ ജീവനക്കാരൻ പീഡിപ്പിച്ച കേസിലെ അതിജീവിത. പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു തന്നെ കാണാനെത്തിയവരുടെ ആവശ്യം. പ്രതിക്കും കുടുംബമുള്ളതല്ലേയെന്നാണ് അവരിൽ ചിലർ പറഞ്ഞത്. ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ വിഷമം മനസിലാകൂവെന്നാണ് പറയാറുള്ളത്. പക്ഷേ അതേ സ്ത്രീകളാണ് എന്റെ മാനത്തിന് വിലപറഞ്ഞത്. മാനസികമായി വളരെ തളർന്ന് നിൽക്കുകയാണ് ഞാൻ. ഭർത്താവിനോട് പറഞ്ഞാണ് ഇന്ന് സൂപ്രണ്ടിന് പരാതിയെഴുതി നൽകിയതെന്നും അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിജീവിത ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്....
20 , 21 തിയ്യതികളിലാണ് പണം തരാമെന്ന് പറഞ്ഞ് കണ്ടാൽ തിരിച്ചറിയുന്ന ചിലർ എ്നറെ സമീപത്ത് വന്നത്. എന്തെങ്കിലും പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം. അവർക്കും (പ്രതിക്കും )കുടുംബമുള്ളതല്ലേയെന്നായിരുന്നു എന്നെ വന്ന് കണ്ടവർ പറഞ്ഞത്.
നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ, നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്. അത്രയേറെ മോശമായ രീതിയിൽ, മാനസികമായി വിഷമിക്കുന്ന രീതിയിലാണ് എന്നോട് സംസാരിച്ചത്. എനിക്ക് മാനസിക രോഗമുണ്ടെന്ന് വരെ പറഞ്ഞ് പരത്തി. സ്ത്രീകൾ തന്നെയാണ് എന്നോടിങ്ങനെ വന്ന് പറഞ്ഞത്. ഒരു സ്ത്രീക്ക് മാത്രമേ മറ്റൊരു സ്ത്രീയുടെ വിഷമം മനസിലാകൂവെന്നാണ് പറയാറുള്ളത്. പക്ഷേ അതേ സ്ത്രീകളാണ് എന്റെ മാനത്തിന് വിലപറയുന്നത്. മാനസികമായി വളരെ തളർന്ന് നിൽക്കുകയാണ് ഞാൻ. ഭർത്താവിനോട് പറഞ്ഞാണ് ഇന്ന് സൂപ്രണ്ടിന് പരാതിയെഴുതി നൽകിയത്.
ആദ്യത്തെ സംഭവം നടക്കുമ്പോൾ വാർഡിൽ സ്ത്രീ ജീവനക്കാരുണ്ടായിരുന്നുവെങ്കിലും അവർ മറ്റ് രോഗികളെ പരിചരിക്കുകയായിരുന്നു. അയാളെന്റെ (പ്രതി) അടുത്തേക്ക് രണ്ട് പ്രാവശ്യം വീണ്ടും വന്നു.ടെൻഷൻ കൂടിയപ്പോൾ ഞാൻ നഴ്സിനെ ആഗ്യം കാണിച്ച് വിളിച്ചു. ഭർത്താവിനോട് പറഞ്ഞാണ് പരാതി നൽകിയത്. പണം വാങ്ങിത്തരാമെന്ന് പറഞ്ഞ് വന്നവർ ഈ വാർഡിൽ ജോലി ചെയ്യുന്നവരല്ല. അവര് കൂട്ടത്തോടെയാണ് വാതിലിന്റെ ഭാഗം വരെ വന്നത്. ഓരോരുത്തരായി കയറി വന്നാണ് എന്നോട് മോശമായി സംസാരിച്ചത്. പൊലീസ് ഇന്ന് അവരെ കൊണ്ടുവന്നിരുന്നു. അവരിൽ ചിലരെ ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് സംഭവിച്ച പോലെ മറ്റ് പല സ്ത്രീകൾക്കും സംഭവിച്ചിട്ടുണ്ടാകും. അവര് ചിലപ്പോ തുറന്ന് പറയാൻ ഭയപ്പെടുകയാകും. പ്രതി ശിക്ഷിക്കപ്പെടണം. ഇനിയൊരു സ്ത്രീക്കും ഈ അനുഭവമുണ്ടാകരുതെന്ന് കരുതിയാണ് പരാതി നൽകിയതെന്നും അതിജീവിത പറഞ്ഞു.