
കൊച്ചി: വിവാഹ വാഗ്ദാനം നൽകി സോഫ്റ്റ്‌വെയർ എൻജിനീയറെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. തിരുവനന്തപുരം, പള്ളിച്ചാൽ, സംഗമം വീട്ടിൽ ശിവകൃഷ്ണ (34) എന്ന ആളെയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹബന്ധം മോചിപ്പിച്ച് കഴിഞ്ഞിരുന്ന സ്ത്രീയുമായി അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സ്ത്രീയുടെ പേരിൽ ബാങ്ക് ലോൺ എടുത്ത് പണം തട്ടിയ പ്രതി പിന്നീട് ഇവരുടെ അറിവില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു.
എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബിടോമിന്റെ മേൽ നോട്ടത്തിലാണ് കേസിൽ അന്വേഷണം നടന്നത്. എറണാകുളം കാക്കനാട് ഇൻഫോപാർക്കിലെ സ്ഥാപനത്തിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ഡോലി ചെയ്തിരുന്ന സ്ത്രീയാണ് പരാതിക്കാരി. 2022 ലാണ് പരാതിക്കാരിയും പ്രതിയും തമ്മിൽ പരിചയപ്പെട്ടത്. ഈ സമയത്ത് ഭർത്താവുമായി പിരിഞ്ഞുകഴിയുകയായിരുന്നു പരാതിക്കാരി. ഭർത്താവിനോടൊപ്പം നിൽക്കുന്ന കുട്ടിയെ വീണ്ടെടുക്കാമെന്നും വിവാഹം കഴിച്ച് ഒരുമിച്ച് നിൽക്കാമെന്നുമാണ് പ്രതി പരാതിക്കാരിക്ക് വാഗ്ദാനം നൽകിയതെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് പ്രതി കലൂരിലുള്ള ഹോട്ടൽ മുറിയിലേക്ക് പരാതിക്കാരിയെ വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്ന കാലത്ത് പരാതിക്കാരിയെ കൊണ്ട് ബാങ്കിൽ നിന്ന് 11 ലക്ഷം രൂപ പ്രതി വായ്പ എടുപ്പിച്ചിരുന്നു. ഈ തുക ബിസിനസ് ആവശ്യത്തിനെന്ന പേരിൽ പ്രതി കൈക്കലാക്കുകയും ചെയ്തെന്ന് പരാതിയിൽ ആരോപിക്കുന്നു. എന്നാൽ പരാതിക്കാരിയുടെ അറിവോ സമ്മതമോ ഇല്ലാതെ പ്രതി മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.
താൻ ചതിക്കപ്പെട്ടെന്ന് മനസിലാക്കിയ പരാതിക്കാരി 2024 നവംബറിലാണ് എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ ശിവകൃഷ്ണക്കെതിരെ പരാതി നൽകിയത്. തനിക്കെതിരെ പൊലീസ് കേസെടുത്തെന്ന് മനസിലാക്കിയ പ്രതി തൻ്റെ ഫോൺ നമ്പർ മാറ്റി. ശേഷം ഒളിവിൽ പോയി. ഒരു വർഷത്തിനിടെ പ്രതിയെ തേടി പൊലീസ് പലയിടത്തും പോയെങ്കിലും ഇയാളെ കിട്ടിയിരുന്നില്ല. ഇയാൾ ഈ കാലത്ത് വീട്ടിലും എത്തിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇയാൾ വീട്ടിൽ വരുന്നുണ്ടെന്നുള്ള വിവരം ലഭിച്ച പൊലീസ് തിരുവനന്തപുരത്തെത്തി. പിന്നീട് പ്രതിയുടെ സ്വദേശമായ പള്ളിച്ചലിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ജിജിൻ ജോസഫിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ്ബ് ഇൻസ്പെക്ടർ ഹരികൃഷ്ണൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ സജീവ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അജിലേഷ്, റിനു, മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam