അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക്‌ വേണ്ടി എന്ത് ചെയ്യുമെന്നതാണ് പ്രധാനമെന്ന് രാഹുല്‍ ഗാന്ധി. കേരളത്തിലെ തൊഴിൽ ഇല്ലായ്മ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പറയണമെന്നും ഏതു സർക്കാരും വിജയമാവണമെങ്കിൽ ജനത്തിന് കയ്യെത്തും ദൂരത്തു വേണമെന്നും രാഹുൽ

കൊച്ചി: ചരിത്ര വിജയമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയതെന്നും ജനതയുടെ ശബ്ദം കേൾക്കാൻ ആർഎസ്എസും ബിജെപിയും ശ്രമിക്കുന്നില്ലെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അവരുടെ ആശയങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ആശയപരമായ സാംസ്കാരിക നിശബ്ദത ഉണ്ടാക്കാനാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നത്. ഇന്ത്യയുടെ സ്വത്തും അഭിമാനവും വളരെ കുറച്ചു ആളുകളിലേക്ക് ഒതുങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ഇത് സാധ്യമാക്കാൻ ഇന്ത്യയുടെ ജനാതിപത്യത്തെ നിശബ്ദമാക്കണം. എന്നാൽ മലയാളിയുടെ ശബ്ദം ഉച്ചത്തിൽ മുഴങ്ങി കേൾക്കുന്ന തെരഞ്ഞെടുപ്പായി തദ്ദേശ തെരഞ്ഞെടുപ്പു മാറി. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തീർച്ചയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കൊച്ചിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

അധികാരത്തിൽ വന്നാൽ ജനങ്ങൾക്ക്‌ വേണ്ടി എന്ത് ചെയ്യുമെന്നതാണ് പ്രധാനം. കേരളത്തിലെ തൊഴിൽ ഇല്ലായ്മ ഇല്ലാതാക്കാൻ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് പറയണം. ഏതു സർക്കാരും വിജയമാവണമെങ്കിൽ ജനത്തിന് കയ്യെത്തും ദൂരത്തു വേണം. യുഡിഎഫ് നേതൃത്വം ഇന്നാട്ടിലെ ജനതയുമായി ഇഴുകി ചേരും. അവരുടെ ശബ്ദം കേൾക്കുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ആയിരക്കണക്കിന് ചെറുപ്പക്കാർ ജോലി കിട്ടാത്തതിനാൽ ഈ നാട് വിടുന്നു. കേരളത്തിലെ ജനങ്ങൾ ഇവിടെ നിന്ന് വിദേശത്ത് പോകുന്നത് നിർബന്ധിതമായ ഒരു അവസ്ഥയിൽ ആകരുത്. ഉജ്ജ്വല വിജയത്തോടെ നിയമസഭ തിരഞ്ഞെടുപ്പിൽ കേരളം യുഡിഎഫ് നേടുമെന്നും രാഹുൽ പറഞ്ഞു.