
തിരുവനന്തപുരം : സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമോ. ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരാമർശം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി നൽകിയ മെമോയിലെ പരാമർശം. പ്രശാന്ത് നിലവിൽ സസ്പെൻഷനിലാണ്. സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. സർവ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും മെമ്മോയിലുണ്ട്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയായിരുന്നു മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനും കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുമായിരുന്ന എൻ പ്രശാന്ത്.
കഴിഞ്ഞ ദിവസം മത അടിസ്ഥാനത്തിലുള്ള വാട്സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയതിന് സസ്പെൻഷനിലുള്ള ഐ എ എസ് ഓഫീസർ കെ ഗോപാലകൃഷ്ണനെതിരെ ഗുരുതര പരാമർശങ്ങള്‍ അടങ്ങിയ കുറ്റാരോപണ മെമോ ലഭിച്ചിരുന്നു. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് കുറ്റാരോപണമെമ്മോ നൽകിയത്. സംസ്ഥാനത്തെ ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും, അനൈക്യത്തിന്റെ വിത്തുകൾ പാകി ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചുവെന്നാണ് സർക്കാരിൻെറ കണ്ടെത്തൽ. ഈ പ്രവർത്തികൾ ഓൾ ഇന്ത്യ സർവീസ് റൂൾസിലെ പെരുമാറ്റച്ചട്ടത്തിലെ വിവിധ വകുപ്പുകളുടെ ലംഘനമെന്ന് മെമ്മോയിൽ പറയുന്നു. പൊലിസ് റിപ്പോർട്ടിലെ ഭാഗങ്ങളും മെമ്മോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോൺ ഹാക്ക് ചെയ്തു ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്ന പരാതിക്ക് തെളിവില്ലാതാക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് മുൻപ് പല തവണ ഫാക്ടറി റീസെറ്റ് ചെയ്ത് തെളിവ് ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും മെമ്മോയിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam