
കല്‍പ്പറ്റ: റാഗിങ് പരാതിയെതുടര്‍ന്ന് വയനാട്ടിലെ പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ 13 വിദ്യാര്‍ത്ഥികള്‍ക്കെതിരായ സസ്പെൻഷൻ നടപടി റദ്ദാക്കി. കേസില്‍ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേക്ക് പിന്നാലെയാണ് സസ്പെഷൻ ഉത്തരവ് റദ്ദാക്കികൊണ്ടുള്ള അധികൃതരുടെ നടപടി 2019, 2021 ബാച്ചുകളിലെ വിദ്യാർത്ഥികളെ റാഗ് ചെയ്തതിനാണ് 13 വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തിരുന്നത്. സംഭവത്തിൽ 13 പേർ കുറ്റക്കാരെന്ന് പൂക്കോട് സര്‍വകലാശാലയിലെ റാഗിങ് വിരുദ്ധ സമിതി കണ്ടെത്തിയിരുന്നു. പിന്നാലെ 13 പേരെയും സസ്പെൻഡ് ചെയ്തു.
ഇത് ചോദ്യം ചെയ്ത് രണ്ടു വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ പോയി ഇടക്കാല സ്റ്റേ നേടുകയായിരുന്നു. നിയമോപദേശം തേടിയ ശേഷം കോളേജ് 13 പേരുടേയും സസ്പെൻഷൻ റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി ഇടക്കാല സ്റ്റേ നല്‍കികൊണ്ട് ഉത്തരവിറക്കിയത്. രണ്ടു വിദ്യാര്‍ത്ഥികളാണ് സ്റ്റ് നേടിയതെങ്കിലും 13 പേരുടെയും സസ്പെൻഷൻ റദ്ദാക്കികൊണ്ട് സര്‍വകലാശാല അധികൃതര്‍ ഉത്തരവിറക്കുകയായിരുന്നു. 2023ലെ റാഗിങ് സംഭവത്തിലായിരുന്നു നടപടി.
സിദ്ധാര്‍ത്ഥന്‍റെ മരണത്തിന് പിന്നാലെ 2023 റാഗിങിന്‍റെ പേരില്‍ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തിരുന്നു. നാലാംവര്‍ഷ വിദ്യാര്‍ത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനുമാണ് സസ്പെൻഷൻ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആന്‍റി റാഗിംങ് സമിതിക്ക് കിട്ടിയിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതി നൽകിയില്ല. സിദ്ധാർത്ഥന്‍റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികളെയും സര്‍വകലാശാല അധികൃതര്‍ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.
നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥിന്‍റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഈ കേസിൽ നാലുപേർക്ക് എതിരെ ആയിരുന്നു നടപടി. 2 പേരെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍് ചെയ്തപ്പോൾ 2 പേരുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുകയായിരുന്നു. ഇടക്കാല ഉത്തരവായാണ് വിദ്യാർത്ഥികൾ ഇരുവരുടെയും സസ്പെൻഷന് സ്റ്റേ അനുവദിച്ചത്. ആന്‍റി റാംഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam